ആ അച്ഛന്റെ വിഷമത്തിൽ വല്ലാതെ അസ്വസ്ഥനായിട്ടാണ് എം.ടി രണ്ടാമൂഴം എഴുതിയത്

Wednesday 25 December 2024 10:22 PM IST

മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയാണ് രണ്ടാമൂഴം. എം.ടി വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന രണ്ടാമൂഴം മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയതാണ്. ഒരു ജന്മം മുഴുവൻ രണ്ടാമൂഴത്തിനായി കാത്തു നിന്ന ഭീമൻ. ചൂതുകളിച്ച് മണ്ണും പെണ്ണും നഷ്ടപ്പെടുത്തിയ ധർമ്മപുത്രനായ യുധിഷ്ഠിരന്റേയും വില്ലാളിവീരനായ അർജ്ജുനന്റെയും നിഴലിൽ നായകത്വം നഷ്ടപ്പെട്ട ഭീമൻ. ആ ഭീമനെ എന്തുകൊണ്ട് കേന്ദ്രകഥാപാത്രമാക്കി രണ്ടാമൂഴം എഴുതി എന്ന് എം.ടി തന്നെ ഒരിക്കൽ വിശദമാക്കി.

എം.ടി രണ്ടാമൂഴത്തെ കുറിച്ച് പറഞ്ഞത്-

''മഹാഭാരതം പലതവണ വായിച്ചിട്ടുണ്ട്. ഓരോ തവണ വായിക്കുമ്പോഴും ഓരോ നോട്‌സ് എഴുതി വയ‌്ക്കും. മഹാനായ വ്യാസൻ ചിലത് പറഞ്ഞ് നിറിത്തിയിട്ട് അടുത്തത് ആരംഭിക്കുന്ന വേറെ ചിലതായിരിക്കും. എന്തുകൊണ്ട് ഒരു തുടർച്ച ഉണ്ടായില്ല എന്ന് ചിന്തിച്ചിട്ടുണ്ട്. നമ്മളെ പോലുള്ളവർക്ക് വ്യാഖ്യാനിക്കാനായിട്ട് ചിലത് വിട്ടതാകാം എന്ന തോന്നലുണ്ടായി.

ഭീമനും അഭിമന്യവും തമ്മിൽ വലിയ ഇഷ്‌ടമായിരുന്നു. അനുജന്റെ മകൻ. അഭിമന്യു മരിച്ച് പടപ്പാളയത്തിലുള്ള ദുഖം ഭയങ്കരമാണ്. വല്യച്ഛാ എന്ന് വിളിച്ച് എപ്പോഴും കൂടെ നടന്നിട്ടുള്ള ആളാണ് അഭിമന്യു. അതുകഴിഞ്ഞാണ് ഭീമന്റെ മകൻ ഘടോൽക്കചൻ മരിക്കുന്നത്. ഘടോൽക്കചനെ പോലെ മഹാനായ യോദ്ധാവ് മഹാഭാരതത്തിൽ മറ്റൊരാളില്ല. ആകാശത്തിലും ഭൂമിയിലുമൊക്കെ യുദ്ധം ചെയ‌്തയാളാണ്. അവന്റെ വരവ് തന്നെ രസമായിരുന്നു. അർജുനന് വേണ്ടി വച്ചിരുന്ന വേൽ ഉപയോഗിച്ചാണ് ഘടോൽക്കചനെ കർണൻ വധിച്ചത്.

പാണ്ഡവന്മാർക്ക് ആദ്യമുണ്ടായ മകൻ എന്നാണ് ധർമ്മപുത്രർ വിലപിച്ചത്. ഇതുകേട്ടുവന്ന കൃഷ്‌ണന്റെ മറപടി ഇപ്രകാരമായിരുന്നു. കരയരുത്, ആഘോഷിക്കുവിൻ. ഏതായാലും അവൻ കാട്ടാളനാണ്. മരിക്കാൻ വിധിച്ചവനാണ് എന്നായിരുന്നു. ഭീമൻ എന്ന അച്ഛന ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുവാണ്.

ഇതുപോലുള്ള സന്ദർഭങ്ങൾ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. അതുകൊണ്ടാണ് ഭീമനെ തന്നെ പ്രധാന കഥാപാത്രമാക്കി രണ്ടാമൂഴം എഴുതിയത്.''