ഡോക്ടർമാരുടെ ലാപ്ടോപ്പുകൾ കവർന്ന പൂനെ സ്വദേശി അറസ്റ്റിൽ

Monday 11 May 2026 3:15 AM IST

കൊച്ചി: എറണാകുളം മെഡിക്കൽ സെന്ററിൽ നിന്ന് ഡോക്ടർമാരുടെ ലാപ്ടോപ്പുമായി കടന്ന യുവാവിനെ മഹാരാഷ്ട്രയിലെ പുനെയിൽ നിന്ന് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രി പരിസരം മുതൽ മോഷ്ടാവ് തങ്ങിയ ലോഡ്ജ് ചുറ്റുവട്ടം വരെ സി.സി ടിവി ക്യാമറകൾ പരിശോധിച്ചുള്ള ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. മോഷണം പോയ ലാപ്ടോപ്പ് ഉൾപ്പെടെ കണ്ടെടുത്തു.

പൂണെ ബോധിനി താഹവേലി സ്വദേശി വികാസ് സജ്ഞയ് ഹക്‌വാനെ ( 25) യാണ് പിടിയിലായത്. പാലാരിവട്ടം എസ്.ഐ മിഥുന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പൂനെ പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് കൊച്ചിയിലെത്തിക്കും.

കഴിഞ്ഞ 27ന് രാവിലെയാണ് മെഡിക്കൽ സെന്റർ ആശുപത്രിയിലെ ലൈബ്രറി ഹാളിൽ നിന്ന് ഡോക്ടർമാരായ ജയശ്രീ, ഷമീം അഹമ്മദ് എന്നിവരുടെ 2 ലാപ്ടോപ്പുകളും ഹെഡ്സെറ്റും ചാർജറുകളും ഉൾപ്പെടെ 88,710 രൂപയുടെ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കവ‌ർന്നത്. ഉത്തരേന്ത്യയിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.