
ആലപ്പുഴ: വെൺമണിയിലെ അടഞ്ഞുകിടന്ന വീട്ടിൽ നിന്ന് രണ്ട് നൂറ്റാണ്ടുപഴക്കമുള്ള 200 കിലോ വരുന്ന ചെമ്പ് പാത്രങ്ങളുൾപ്പെടെയുള്ള സാധനങ്ങൾ മോഷ്ടിച്ച കേസിൽ പത്തനംതിട്ട തിരുവല്ല തൂവലശ്ശേരിൽ പൂമംഗലത്ത് ശരത് പി.എസിനെ (40) അറസ്റ്റ് ചെയ്തു. എറണാകുളത്ത് സ്ഥിരതാമസമാക്കിയ വെൺമണി സ്വദേശിയുടെ ചെറുവല്ലൂരിലുള്ള അടച്ചിട്ട വീട്ടിൽ നിന്ന് ചെമ്പുപാത്രവും സ്റ്റീൽ , പിത്തള ടാപ്പുകളും ഉൾപ്പടെ രണ്ടര ലക്ഷത്തോളം വിലവരുന്ന വസ്തുക്കളാണ് ഇയാൾ മോഷ്ടിച്ചത്. ചെങ്ങന്നൂർ ഡിവൈ.എസ്.പി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ പി. രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം മോഷണസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും നൂറിൽ പരം സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇയാളെ കണ്ടെത്തിയത്. സബ് ഇൻസ്‌പെക്ടർ രതീഷ് ബാബു.ഡി, പൊലീസ് ഉദ്യോഗസ്ഥരായ ജയരാജ്.വി, പ്രവീൺ.എസ്, വിശാഖ് തമ്പി, ആകാശ് കൃഷ്ണൻ എന്നിവരുടെ സംഘമാണ് കുരമ്പാലയിൽ നിന്ന് ഇയാളെ അറസ്റ്റ് ചെയ്‌തത്. ആക്രിക്കടയിൽ നിന്ന് മോഷണമുതലുകൾ വീണ്ടെടുത്തു. പ്രതിയെ റിമാൻഡ് ചെയ്തു.
മോഷണം കഴിഞ്ഞാൽ
സിം കാർഡ് നശിപ്പിക്കും
ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 40 ഓളം മോഷണക്കേസുകളിലെ പ്രതിയാണ് ശരത്. ഇലവുംതിട്ട സ്റ്റേഷനിലെ മോഷണക്കേസിൽ കൊട്ടാരക്കര സബ് ജയിലിൽ നിന്ന് ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് വെൺമണി കേസിൽ പിടിയിലായത്. പകൽ സമയങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ആൾതാമസമില്ലാത്ത വീടുകൾ കണ്ടുവച്ച് മോഷണം നടത്തുകയും പിന്നീട് ആ സമയത്ത് ഉപയോഗിച്ചിരുന്ന സിം കാർഡ് നശിപ്പിച്ചു കളയുന്നതുമാണ് ഇയാളുടെ രീതി. മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ആളെ തിരിച്ചറിയാതിരിക്കാനാണ് ഇതെന്ന് പൊലീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |