ഉപഭോഗം കുറഞ്ഞാൽ ഇന്ത്യ നന്നാകും
ഇറക്കുമതി ചെലവിൽ ആശ്വാസമാകും
കൊച്ചി: ഇന്ധന, സ്വർണ, ഭക്ഷ്യ എണ്ണ, യാത്രാ ചെലവുകളിൽ ഇന്ത്യയിലെ പൊതുജനം നിയന്ത്രണം ഏർപ്പെടുത്തിയാൽ യുദ്ധ അനിശ്ചിതത്വത്തിൽ വലയുന്ന ഇന്ത്യയുടെ ഇറക്കുമതി ചെലവ് പ്രതിവർഷം 4,500 കോടി ഡോളർ കുറയും. ക്രൂഡോയിൽ വില ബാരലിന് നൂറ് ഡോളറിന് മുകളിൽ തുടരുന്നതിനാൽ ഇറക്കുമതിക്കായി വൻ തോതിൽ വിദേശ നാണയ ശേഖരം ചെലവഴിക്കേണ്ടി വരുന്ന സാഹചര്യത്തിൽ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് ഏറെ ആശ്വാസമാകുമിത്. വിദേശ നാണയ ശേഖരം കുത്തനെ കുറയുന്നതാണ് പ്രധാന വെല്ലുവിളി,
ക്രൂഡോയിൽ വില കൂടുമ്പോൾ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയും വ്യാപാര കമ്മിയും കുതിച്ചുയരുകയാണ്. ഇതിനെ മറികടക്കുന്നതിനാണ് ഇറക്കുമതി ഉത്പന്നങ്ങൾ ഒഴിവാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം നൽകിയത്.
രാജ്യാന്തര ക്രൂഡ് വില കുതിച്ചിട്ടും ഇന്ത്യൻ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ, ഗാർഹിക പാചകവാതകം എന്നിവയുടെ വില വർദ്ധിപ്പിച്ചിട്ടില്ല. അതിനാൽ പ്രതിദിനം 1,700 കോടി രൂപയുടെ വിൽപ്പന നഷ്‌ടമാണ് കമ്പനികൾ നേരിടുന്നത്. വർക്ക് ഫ്രം ഹോമും ഓൺലൈൻ യോഗങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇന്ധന ഉപഭോഗം കുറച്ച് കമ്പനികളുടെ നഷ്‌ടം നിയന്ത്രിക്കാനാകും.
ഇറക്കുമതി കുറഞ്ഞാൽ രൂപ നന്നാകും
ഇന്ത്യയ്ക്ക് ആവശ്യമായ സ്വർണം, ക്രൂഡ്, ഭക്ഷ്യ എണ്ണ എന്നിവയുടെ ഉപഭോഗം പത്ത് ശതമാനം കുറച്ചാൽ മൊത്തം ഇറക്കുമതി ബില്ലിൽ 2,265 കോടി ഡോളറിന്റെ ലാഭമുണ്ടാകും. കഴിഞ്ഞ സാമ്പത്തിക വർഷം 7,200 കോടി ഡോളറിന്റെ സ്വർണമാണ് ഇന്ത്യ ഇറക്കുമതി നടത്തിയത്. ഭക്ഷ്യ എണ്ണയുടെ ഉപഭോഗം കുറച്ചാൽ 195 കോടി ഡോളർ സംരക്ഷിക്കാനാകും. രാസവള ഉപഭോഗം 50 ശതമാനം നിയന്ത്രിച്ചാൽ ഇറക്കുമതി ബില്ലിൽ 730 കോടി ഡോളറിന്റെ കുറവുണ്ടാകും.
മോദിയുടെ ആഹ്വാനം നടപ്പായാൽ വിദേശ നാണയ ശേഖരത്തിലെ ലാഭം 4,800 കോടി ഡോളർ.