
ഭോപ്പാൽ: കൊല്ലാനെത്തിയ പുലിയെ സാഹസികമായി നേരിട്ട പതിമൂന്നു വയസുകാരന് അഭിനന്ദന പ്രവാഹം. മധ്യപ്രദേശിലെ കുർസി ഗ്രാമത്തിലെ സത്യം താക്കൂറാണ് ആക്രമിക്കാനെത്തിയ പുള്ളിപ്പുലിയെ ധൈര്യപൂർവ്വം നേരിട്ടത്. കുട്ടി വീടിനു സമീപത്തെ കൃഷിയിടത്തിലെ കിണറിനടുത്ത് കളിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുള്ളിപ്പുലിയുടെ ആക്രമണം ഉണ്ടായത്. കുറ്റിക്കാട്ടിൽ നിന്നും ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിൽ പിടിച്ചു നിർത്തുകയായിരുന്നു സത്യം.
പുലിയുടെ നഖം കൊണ്ട് വയറിലും കാലുകളിലും പരിക്കേറ്റെങ്കിലും പിടിവിടാതെ സധൈര്യം നേരിടുകയായിരുന്നു പതിമൂന്നുകാരൻ. കുട്ടിയുടെ നിലവിളികേട്ട് പിതാവ് മഹേന്ദ്ര സിങ് താക്കൂറും കുടുംബാംഗങ്ങളും വടികളുമായി ഓടിയെത്തി. അപ്പോഴും പുലിയും കുട്ടിയുമായുള്ള മൽപ്പിടിത്തം തുടരുകയായിരുന്നു. കുടുംബാംഗങ്ങൾ ബഹളം വച്ചതോടെ പുലി കാട്ടിലേക്ക് ഓടിപ്പോയെന്ന് മഹേന്ദ്ര സിങ് താക്കൂർ പറഞ്ഞു.
സംഭവമറിഞ്ഞ് വനംവകുപ്പ് സ്ഥലത്തെത്തുകയും കുട്ടിയുടെ ധൈര്യത്തെ പ്രശംസിക്കുകയും ചെയ്തു. ഒപ്പം അടിയന്തര ധനസഹായമായി 1000 രൂപയും നൽകി. പിന്നീട് ആവശ്യമെങ്കിൽ കൂടുതൽ ധനസഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |