റഷ്യ- യുക്രെയിൻ യുദ്ധം അവസാനിക്കുന്നു; യുഎസിന് നന്ദി പറഞ്ഞ് പുടിൻ, തടവുകാരുടെ കൈമാറ്റത്തിൽ മൗനം തുടർന്ന് സെലെൻസ്കി
മോസ്കോ: നാല് വർഷത്തിലേറെയായി നീണ്ടു നിൽക്കുന്ന റഷ്യ- യുക്രെയിൻ യുദ്ധത്തിന് തിരശ്ശീല വീഴുന്നു. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ വ്യക്തമാക്കി. നിരവധി പേരുടെ ജീവൻ നഷ്ടമാകുന്നതിന് കാരണമായ യുദ്ധം അവസാനിപ്പിക്കാൻ ചർച്ചകളിലൂടെ സഹായിച്ച യുഎസിന് നന്ദിയെന്നും പുടിൻ പറഞ്ഞു.
'ചർച്ചകൾ സുഗമമാക്കിയതിന് ഞങ്ങൾ യുഎസിന് നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ് '. ഡൊണാൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട യുക്രെയ്ന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണെന്നും യുക്രെയ്ൻ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പുടിൻ പറഞ്ഞു.
യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം. യുഎസ് പ്രസിഡന്റ് മേയ് 9 മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാനും 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിർദേശിച്ചിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ വിജയത്തിന്റെ സ്മരണ പുതുക്കുന്ന ‘വിക്ടറി ഡേ’ ആഘോഷങ്ങളുടെ ഭാഗമായാണ് വെടിനിർത്തലെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.
അതേസമയം, പ്രഖ്യാപിച്ച കാലയളവിനപ്പുറം വെടിനിർത്തൽ നീട്ടുമെന്ന ട്രംപിന്റെ പ്രതീക്ഷ അടിസ്ഥാനരഹിതമാണെന്ന് പുടിന്റെ വിദേശ നയതന്ത്ര ഉപദേശകൻ യൂറി ഉഷാകോവ് പറഞ്ഞു. വെടിനിർത്തൽ തുടരുന്നത് റഷ്യയെയും യുക്രെയ്നെയും ആശ്രയിച്ചിരിക്കുമെന്ന് യൂറി ഉഷാകോവ് പറഞ്ഞു. വെടിനിർത്തൽ പ്രഖ്യാപനത്തിന് മുമ്പ് തന്നെ റഷ്യ യുക്രെയിന് തടവുകാരുടെ പട്ടിക നൽകിയിരുന്നെങ്കിലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.