മൂന്നു വർഷം: എയർ ഇന്ത്യ പുറത്താക്കിയത് 1000 ജീവനക്കാരെ,​ #  കുറ്റം വിമാനങ്ങളിലെ  മോഷണവും അമിത ലഗേജും

Monday 11 May 2026 2:08 AM IST

ന്യൂഡൽഹി: അച്ചടക്കവും ധാർമ്മികതയും പാലിക്കാത്ത ആയിരത്തോളം ജീവനക്കാരെ കഴിഞ്ഞ മൂന്നുവർഷത്തിനിടെ പിരിച്ചുവിട്ടതായി എയർ ഇന്ത്യാ സി.ഇ.ഒ കാംബെൽ വിൽസൺ വെളിപ്പെടുത്തി. വിമാനത്തിൽ നിന്ന് സാധനങ്ങൾ കടത്തൽ, അധിക ലഗേജ് കയറ്റൽ തുടങ്ങിയവയാണ് അച്ചടക്ക ലംഘനമായി കണക്കാക്കിയ കുറ്റങ്ങൾ.

സാമ്പത്തിക പ്രതിസന്ധിക്കിടെ ചെലവ് കുറയ്‌ക്കൽ നടപടികൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാരെ പങ്കെടുപ്പിച്ചുള്ള യോഗത്തിലാണ് സി.ഇ.ഒയുടെ വെളിപ്പെടുത്തൽ. 4000 ജീവനക്കാർ എംപ്ലോയി ലീഷർ ട്രാവൽ (ഇ.എൽ.ടി) സംവിധാനം ദുരുപയോഗം ചെയ്‌തു.

നിയമങ്ങൾ പാലിക്കാത്തതിനാൽ എല്ലാ വർഷവും നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിടുന്നുണ്ടെന്നും മറ്റുള്ളവർ അശ്രദ്ധ കാട്ടിയാലും ജീവനക്കാരുടെ ഭാഗത്തു നിന്നുള്ള തെറ്റുകൾ പൊറുക്കാനാകില്ലെന്നും കാംബെൽ പറഞ്ഞു.

 ആകെ 24,000 ജീവനക്കാർ

ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയിൽ ഇപ്പോൾ ഏകദേശം 24,000 ജീവനക്കാരുണ്ട്. ജീവനക്കാരുടെ വാർഷിക ഇൻക്രിമെന്റുകൾ തടഞ്ഞുവയ്‌ക്കൽ അടക്കം ചെലവ് ചുരുക്കൽ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് കാംബെൽ പറഞ്ഞു.

പശ്ചിമേഷ്യൻ പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ലെങ്കിൽ ഈ വർഷം പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. 2026 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ ഗ്രൂപ്പിന് - എയർ ഇന്ത്യയ്ക്കും എയർ ഇന്ത്യ എക്സ് പ്രസിനും 22,000 കോടിയിലധികം രൂപയുടെ നഷ്‌ടം കണക്കാക്കുന്നു.