ബംഗാൾ മുഖ്യമന്ത്രിയുടെ പി എ കൊല്ലപ്പെട്ട സംഭവം: മൂന്നുപേർ അറസ്റ്റിൽ

Monday 11 May 2026 10:54 AM IST

കൊൽക്കത്ത: പശ്ചിമബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ മൂന്നുപേരെ പൊലീസ് പിടികൂടി. വാടക കൊലയാളി സംഘത്തിലുള്ള ഷാർപ്പ് ഷൂട്ടർമാരാണ് ഉത്തർപ്രദേശിൽ നിന്ന് പിടിയിലായത്. ഇക്കഴിഞ്ഞ മേയ് ആറിന് രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ മധ്യംഗ്രാം മേഖലയിൽ വച്ചാണ് ചന്ദ്രനാഥ് രഥ് കൊല്ലപ്പെട്ടത്. അജ്ഞാതരായ തോക്കുധാരികൾ കാർ തടഞ്ഞുനിർത്തി വെടിയുതിർക്കുകയായിരുന്നു.

പൊലീസ് അന്വേഷണത്തിൽ പ്രൊഫഷണൽ കൊലയാളികളാണ് ഇതിന് പിന്നിലെന്നും, 72 മണിക്കൂറോളം ഇവർ ചന്ദ്രനാഥിനെ പിന്തുടർന്നിരുന്നതായും കണ്ടെത്തിയിരുന്നു. അക്രമികൾ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനമാണ് ഉപയോഗിച്ചത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നും, മമതാ ബാനർജിയെ തോൽപ്പിച്ചതിലുള്ള പകയാണെന്നുമാണ് സുവേന്ദു അധികാരി ആരോപിച്ചത്. പശ്ചിമ ബംഗാൾ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കേസ് അന്വേഷിക്കുന്നത്.

ഡ്രൈവർക്ക് സമീപം മുൻ സീറ്റിൽ ഇരുന്ന് കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥ് രഥിനുനേരെ ഇരുചക്രവാഹനങ്ങളിലെത്തിയ അക്രമികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പ്പിൽ ഗുരുതരമായി പരിക്കേറ്റ ചന്ദ്രനാഥിനെ സമീപത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമണത്തിൽ വെടിയേറ്റ ചന്ദ്രനാഥിന്റെ ഡ്രൈവർ കൊൽക്കത്തയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലാണ്.