8 എട്ടിലേക്ക് ചുരുങ്ങി സി.പി.ഐ

Tuesday 05 May 2026 1:03 AM IST

തിരുവനന്തപുരം; യു.ഡി.എഫ് തേരോട്ടത്തിൽ സി.പി.ഐയ്‌ക്കും കനത്ത തിരിച്ചടി. 25 സീറ്റിൽ മത്സരിച്ച സി.പി.ഐയ്ക്ക് 8ൽ മാത്രമാണ് വിജയിക്കാനായത്. 2021 ലെ തിരഞ്ഞെടുപ്പിൽ 17 സീറ്റിൽ വിജയിച്ചിരുന്നു. മത്സരിച്ച നാല് മന്ത്രിമാരിൽ മൂന്നുപേരെ വിജയിപ്പിക്കാനായതാണ് ഏക ആശ്വാസം. എന്നാൽ ഏക വനിതാ മന്ത്രിയായ ചിഞ്ചുറാണി പരാജയപ്പെട്ടത് ക്ഷീണമായി. 7432 വോട്ടുകൾക്കാണ് മന്ത്രിയുടെ പരാജയം.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇ.കെ. വിജയൻ വിജയിച്ച നാദാപുരം മണ്ഡലത്തിൽ സി.പി.ഐ നേതാവ് സത്യൻ മൊകേരിയുടെ ഭാര്യയും പാർട്ടി ദേശീയ കൗൺസിൽ അംഗവുമായ പി.വസന്തം പരാജയപ്പെട്ടത് 23, 600 വോട്ടുകൾക്കാണ്. രണ്ടു തവണ തുടർച്ചയായി ജി.എസ്. ജയലാൽ വിജയിച്ചിരുന്ന ചാത്തന്നൂർ മണ്ഡലം ഇക്കുറി ബി.ജെ.പി പിടിച്ചെടുത്ത് പാർട്ടിക്ക് കൂടുതൽ ക്ഷീണമായി. ഇവിടെ മുതിർന്ന നേതാവ് ആർ. രാജേന്ദ്രനെ മണ്ഡലം പിടിക്കാൻ രംഗത്തിറക്കിയെങ്കിലും വിജയിപ്പിച്ചെടുക്കാനായില്ല.

മണ്ഡലം രൂപീകരണം മുതൽ സി.പി.ഐ വിജയിക്കുന്ന ചിറയിൻകീഴ് മണ്ഡലത്തിൽ ഇക്കുറി പാർട്ടി സ്ഥാനാർത്ഥി മനോജ് ബി.ഇടമനയുടെ പരാജയവും ഞെട്ടിപ്പിക്കുന്നതാണ്. 1,422 വോട്ടുകൾക്കാണ് മനോജിനെ കോൺഗ്രസിലെ രമ്യ ഹരിദാസ് പരാജയപ്പെടുത്തിയത്. വൈക്കം മണ്ഡലത്തിൽ പി.പ്രദീപിന്റെ പരാജയം 1,360 വോട്ടുകൾക്കാണ്. തൃശൂരിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ പരാജയപ്പെട്ടത് 26,803 വോട്ടുകൾക്കാണ്. ഇവിടെ വി.എസ്. സുനിൽകുമാറിനെ മത്സരിപ്പിക്കാത്തത് അതുണ്ടാകാത്തത് തിരിച്ചടിയായെന്നാണ് വിലയിരുത്തൽ.