ഇരട്ടകളുടെ കൊടിഞ്ഞിയിൽ ഓൺലൈൻ ഭീമന്റെ ഇരട്ട ഓഫർ
മലപ്പുറം: രാജ്യത്തെ 'ട്വിൻസ് വില്ലേജ്" ആയ കൊടിഞ്ഞി ഒരു അത്ഭുത നാടാണ്. മുഖഭാവത്തിലും വസ്ത്രത്തിലുമടക്കം കാർബൺ കോപ്പിയായ നിരവധി മനുഷ്യരുള്ള അത്ഭുത നാട്. നന്നമ്പ്ര പഞ്ചായത്തിലെ രണ്ടരക്കിലോമീറ്റർ ചുറ്റളവിലുള്ള കൊടിഞ്ഞിയിൽ 2,000 കുടുംബങ്ങളാണുള്ളത്. ഇതിൽ 500ഓളം പേർ ഇരട്ടകൾ.
ഇ- കൊമേഴ്സ് ഭീമൻ ഫ്ലിപ്പ്കാർട്ട് കഴിഞ്ഞദിവസം പുറത്തിറക്കിയ പരസ്യചിത്രം വൈറലായതോടെ കൊടിഞ്ഞിയിലെ ഇരട്ടപ്പെരുമ ദേശീയ ശ്രദ്ധയാകർഷിച്ചു. നാളെ ആരംഭിക്കുന്ന സമ്മർ സെയിലിന്റെ പ്രചാരണാർത്ഥം ''ഇരട്ട മൂല്യം, ഇരട്ട ഓഫർ"" എന്ന ആശയവുമായാണ് ഫ്ലിപ്പ്കാർട്ട് കൊടിഞ്ഞിയെ ബന്ധപ്പെടുത്തിയത്. ഒന്നര മിനിറ്റുള്ള പരസ്യം നാലുദിവസത്തിനിടെ മൂന്നര കോടിയോളം പേർ യുട്യൂബിൽ കണ്ടു. 'കൊടിഞ്ഞിയിൽ ഒന്നും ഒറ്റയ്ക്ക് വരുന്നില്ല. ഇരട്ട ഓഫറിനായി കൊടിഞ്ഞി സ്റ്റോറിലേക്ക് സ്വാഗതം" എന്നു പറഞ്ഞാണ് പരസ്യം അവസാനിക്കുന്നത്. 16 ഇരട്ടകൾ അഭിനയിച്ച പരസ്യചിത്രത്തിൽ പക്ഷേ കൊടിഞ്ഞിക്കാരില്ല.
ലോകത്ത് ഇരട്ടകൾ ഏറെയുള്ള നാലു ഗ്രാമങ്ങളിൽ ഒന്നാണിവിടം. നൈജീരിയയിലെ ഇഗ്‌ബോഓറ, ബ്രസീലിലെ കാമോഡിഫോ ഗോദോയ്, ദക്ഷിണ വിയറ്റ്നാമിലെ ഹുയാഅ് ഹീയപ്പ് എന്നിവയാണ് മറ്റ്ഗ്രാമങ്ങൾ. കൊടിഞ്ഞിയിലെ ഇരട്ടപ്പെരുമയുടെ കാരണം തേടി കഴിഞ്ഞ ദിവസവും ശാസ്ത്രസംഘമെത്തിയതായി വാർഡ് മെമ്പർ പി.പി.മുനീർ പറഞ്ഞു.
കാരണം അജ്ഞാതം കൊടിഞ്ഞിയുടെ ഇരട്ടപ്പെരുമയുടെ കാരണം തേടി രാജ്യാന്തര ശാസ്ത്രസംഘങ്ങൾ ഉൾപ്പെടെ പഠനങ്ങൾ നടത്തിയെങ്കിലും ശാസ്ത്രീയ വിശദീകരണം കണ്ടെത്താനായിട്ടില്ല. മണ്ണും വെള്ളവും പരിസ്ഥിതിയുമുൾപ്പെടെ പരിശോധിച്ചു. ജനിതക പ്രത്യേകതയാവാമെന്നാണ് നിഗമനം. കൊടിഞ്ഞിയിലൊഴികെ നന്നമ്പ്ര പഞ്ചായത്തിന്റെ മറ്റുഭാഗങ്ങളിലൊന്നും ഈ പ്രത്യേകതയില്ല. ഇവിടെ നിന്നു വിവാഹം കഴിക്കുന്ന മറ്റു നാട്ടുകാർക്കും ഇരട്ടകളുണ്ടാവുന്നുണ്ട്. 77കാരായ ഇരട്ടകളാണ് കൊടിഞ്ഞിയിലെ പ്രായം കൂടിയവർ. രാജ്യത്ത് ആയിരം പ്രസവങ്ങൾക്ക് നാലു ഇരട്ടകളെങ്കിൽ കൊടിഞ്ഞിയിലിത് 45 ആണ്.