കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി, നവവധുവിന് ദാരുണാന്ത്യം
തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറി നവവധുവിന് ദാരുണാന്ത്യം. കാൽനട യാത്രക്കാരി പാലക്കാട് ചിറ്റൂർ പൊൽപ്പുള്ളി വേർകോലി സ്വദേശി നൗഷിജയാണ് (24) മരിച്ചത്. ഇന്നലെ രാവിലെ 10.30ഓടെ കവടിയാർ-കുറവൻകോണം റോഡിലാണ് സംഭവം.
അപകടത്തിൽ നൗഷിജയുടെ ഭർത്താവ് ആഷിക് സാനു,ബന്ധുവായ പാലക്കാട് സ്വദേശി അസ്‌മ (25),കാൽനട യാത്രക്കാരനായ അന്യസംസ്ഥാന തൊഴിലാളി അലി അക്ബർ (23),എതിരേവന്ന കാറിന്റെ ഡ്രൈവർ കായംകുളം സ്വദേശി നിതീഷ് (31),യാത്രക്കാരനായ സുനിൽകുമാർ എന്നിവർക്ക് പരിക്കേറ്റു. രക്തസമ്മർദ്ദത്തിലെ വ്യതിയാനത്തെ തുടർന്ന് തന്റെ ഓർമ്മ നഷ്ടപ്പെട്ടതാണ് വാഹനത്തിന്റെ നിയന്ത്രണം തെറ്റാൻ കാരണമെന്ന് അപകടത്തിനിടയാക്കിയ കാറിന്റെ ഡ്രൈവർ കുറവൻകോണം സീസൺ സമ്മർ ബ്ലിസ് ഫ്ളാറ്റിൽ താമസിക്കുന്ന മോഹൻ തോമസ് (77) പൊലീസിന് മൊഴി നൽകി.
പേരൂർക്കട ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾക്കെതിരെ പേരൂർക്കട പൊലീസ് മനപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു.
ഇക്കഴിഞ്ഞ മാർച്ചിൽ വിവാഹിതരായ നൗഷിജയും ആഷിക്കും ഹണിമൂൺ യാത്രയുടെ ഭാഗമായി ഇന്നലെ പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയത്. സിവിൽ സർവീസ് അക്കാഡമിയിലെ വിദ്യാർത്ഥിയായ അസ്മയെ കണ്ടശേഷം ഭക്ഷണം കഴിച്ച് മടങ്ങുമ്പോഴായിരുന്നു അപകടം.കുറവൻകോണം ഭാഗത്ത് നിന്ന് അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നൗഷിജയെയും ആഷിക്കിനെയും അസ്മയെയും ഇടിച്ചുതെറിപ്പിച്ച കാർ റോഡിന്റെ മദ്ധ്യഭാഗത്തുകൂടി ചീറിപ്പാഞ്ഞു. തുടർന്ന് ബൈക്കിലും മറ്റൊരു കാറിലും ഇടിച്ച ശേഷം നിതീഷിന്റെ കാറിലിടിച്ചാണ് നിന്നത്.
തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ നൗഷിജയെയും ആഷിക് സാനുവിനെയും സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നൗഷിജയെ രക്ഷിക്കാനായില്ല. ആന്തരിക ക്ഷതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ആഷിക്കിനെ ആദ്യം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കിംസ് ആശുപത്രിയിലേക്കും മാറ്റി. അസ്‌മ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റുള്ളവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മെച്ചപ്പെട്ടശേഷം മോഹൻ തോമസിന്റെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. നൗഷിജയുടെ അച്ഛൻ നൗഷാദ്. അമ്മ: ലൈല. സഹോദരി: നൗഫിയ.
കണ്ണീരണിഞ്ഞ്
മധുവിധുയാത്ര
പാലക്കാട്: വിദേശത്ത് ജോലി ചെയ്യുന്ന കൊടുവായൂർ പിട്ടുപീടിക സ്വദേശി ആഷിക്കുമായി മാർച്ച് 28നായിരുന്നു നൗഷിജയുടെ വിവാഹം. രണ്ടുദിവസത്തെ ഹണിമൂൺ യാത്രയ്‌ക്കായാണ് ദമ്പതികൾ വ്യാഴാഴ്ച രാത്രി ആഷിക്കിന്റെ വീട്ടിൽ നിന്ന് യാത്ര തിരിച്ചത്.
തിരുവനന്തപുരത്തെ സുഹൃത്തുക്കളെ കാണണമെന്നും തലസ്ഥാന നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കണമെന്നുമായിരുന്നു ഇവർ പറഞ്ഞതെന്ന് ബന്ധുക്കൾ അറിയിച്ചു. ബി.എഡ് പഠനം പൂർത്തിയാക്കിയ നൗഷിജ അദ്ധ്യാപികയാകാനുള്ള ശ്രമത്തിലായിരുന്നു. 60 ദിവസം മുമ്പാണ് വിവാഹത്തിനായി ആഷിക് നാട്ടിലെത്തിയത്. മേയ് 5ന് തിരികെപ്പോകേണ്ട ആഷിക്, യുദ്ധം കാരണം ലീവ് നീട്ടുകയായിരുന്നു. അടുത്തയാഴ്ച തിരികെ പോകാനിരിക്കെയാണ് ദാരുണസംഭവം. നാലുദിവസം മുമ്പ് വണ്ടിത്താവളം ചന്ദനക്കുടം ഉത്സവത്തിനായി ഇവരുവരും നൗഷിജയുടെ വീട്ടിലെത്തിയിരുന്നു. മരണവിവരമറിഞ്ഞ് ബന്ധുക്കൾ ഇന്നലെ വൈകിട്ടോടെ തിരുവനന്തപുരത്തെത്തി.
അസുഖമുള്ളവർ ഡ്രൈവ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ
രക്തസമ്മർദ്ദം, പ്രമേഹം എന്നിവയുള്ളവർ വാഹനമോടിക്കുമ്പോൾ ശ്രദ്ധിക്കണം പരമാവധി 60 കിലോമീറ്ററിൽ താഴെ വേഗതയിൽ മാത്രമേ വാഹനം ഓടിക്കാവൂ ബി.പി കൂടിയാലോ, കുറഞ്ഞാലോ കാഴ്ച മങ്ങാനും അബോധാവസ്ഥയുണ്ടാകാനും സാദ്ധ്യതയുണ്ട് ശാരീരിക അസ്വസ്ഥത തോന്നിയാൽ വാഹനം ഒതുക്കി നിറുത്തണം സൂചന വകവയ്ക്കാതെ വാഹനം ഓടിച്ചാൽ ആക്സിലേറ്ററിൽ നിന്നും കാൽ പിൻവലിക്കാനോ,ബ്രേക്ക് ചവിട്ടാനോ സാധിക്കാതെ വരും ഓട്ടോമാറ്റിക് വാഹനമാണെങ്കിൽ അപകട സാദ്ധ്യത കൂടും ഇത്തരം രോഗങ്ങളുള്ളവരോ മരുന്നുകൾ കഴിക്കുന്നവരോ രോഗത്തെ സംബന്ധിച്ച് പോക്കറ്റിലോ, പേഴ്സിലോ കുറിപ്പ് എഴുതി സൂക്ഷിക്കുന്നത് നല്ലതാണ്
- ഡോ. എബ്രഹാം വർഗീസ് ഐ.എം.എ മുൻ സംസ്ഥാന പ്രസിഡന്റ്