
കൊച്ചി: തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജ പ്രചരണങ്ങളിൽ രൂക്ഷവിമർശനവുമായി നടി അഞ്ജലി നായർ. എംഎൽഎ ആക്കാമെന്ന് പറഞ്ഞ് ആരോ 35 ലക്ഷം രൂപ വാങ്ങിയെന്നും വോട്ട് കിട്ടാത്തതുകൊണ്ട് അവരെ വെറുതെ വിടില്ലെന്നും അഞ്ജലി പറഞ്ഞുവെന്ന തരത്തിലുള്ള പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം പോസ്റ്റുകളിലെ യാഥാർത്ഥ്യം വ്യക്തമാക്കുന്ന വീഡിയോ അഞ്ജലി തന്റെ സോഷ്യമീഡിയയിൽ പങ്കുവച്ചു.
‘‘ ജയിപ്പിച്ച് എം.എൽ.എ ആക്കാമെന്ന് പറഞ്ഞ് പലരും പൈസ വാങ്ങി, 35 ലക്ഷം രൂപ ചെലവായി, പക്ഷേ 3500 വോട്ട് പോലും കിട്ടിയില്ല. ഒരുത്തനെയും ഞാൻ വെറുതെ വിടില്ല ‘‘ എന്ന് അഞ്ജലി നായർ പറഞ്ഞുവെന്ന തരത്തിലുള്ള പോസ്റ്റുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടത്. ഇത് അല്പം കടന്നുപോയെന്നും കാര്യങ്ങൾ പഠിച്ചിട്ട് വേണം മറ്റുള്ളവരെക്കുറിച്ച് എന്തെങ്കിലും എഴുതി വിടാനെന്നും അഞ്ജലി വീഡിയോയിൽ കുറ്റപ്പെടുത്തി.
രാഷ്ട്രീയത്തിലേക്ക് വരുന്നതിന് വർഷങ്ങൾക്ക് മുൻപ് ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് വളച്ചൊടിച്ച് ഇപ്പോൾ ഇലക്ഷന്റെ തലയിൽ കെട്ടിവച്ചിരിക്കുന്നതെന്നും, ഇലക്ഷന് വേണ്ടി പൈസ കൊടുത്തു എന്നൊക്കെ പറയുന്നത് പച്ചക്കള്ളമാണെന്നും അവർ വ്യക്തമാക്കി.
അതേസമയം, സിനിമയിൽ അവസരങ്ങൾ ഇല്ലാത്തതുകൊണ്ടാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്ന പരിഹാസത്തിനും താരം മറുപടി നൽകി. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി സിനിമകൾ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് തന്നെയാണ് രാഷ്ട്രീയത്തിലേക്ക് വരാൻ തീരുമാനിച്ചതെന്ന് അഞ്ജലി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |