സൗജന്യ ബസ് യാത്ര വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നു
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന്റെ ഭാഗമായി വനിതാ യാത്രക്കാരുടെ കണക്കെടുക്കുന്നു. ഇതിനായി ഇന്നു മുതൽ ജെൻഡർ ടിക്കറ്റിംഗ് സംവിധാനം നിലവിൽ വരും.
ടിക്കറ്റ് നൽകുമ്പോൾ യാത്രക്കാരൻ പുരുഷനാണോ സ്ത്രീയാണോ എന്ന് ഇ.ടി.എം മെഷീനിൽ കണ്ടക്ടർമാർ രേഖപ്പെടുത്തണം. ഇതുനുള്ള സോഫ്റ്റ്‌വെയർ മാറ്റം മെഷീനിൽ വരുത്തി. പ്രതിദിനം കെ.എസ്.ആർ.ടി.സിയെ ആശ്രയിക്കുന്നത് 29 ലക്ഷം യാത്രക്കാരാണെന്നാണ് കണക്ക്. ഇതിൽ 18 ലക്ഷത്തോളം വനിതകളാണ്.
എല്ലാ ടിക്കറ്റിലും ഇത് ഉറപ്പാക്കണമെന്നാണ് കെ.എസ്.ആർ.ടി.സി സി എം.ഡി ഡോ.പ്രമോജ് ശങ്കറിന്റെ നിർദ്ദേശം. സാങ്കേതിക മാറ്റങ്ങൾ പരിചയപ്പെടുത്താൻ കണ്ടക്ടർമാർക്ക് ഐ.ടി വിഭാഗം പരിശീലനം നൽകും. ഓർഡിനറി ബസുകളിൽ വനിതകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന ഇന്ദിര ഗ്യാരന്റി നടപ്പാക്കുമ്പോൾ കോർപ്പറേഷനുണ്ടാകുന്ന വരുമാനനഷ്ടം വിലയിരുത്താനാണ് കണക്കെടുപ്പ്. എന്നാൽ ഓർഡിനറി, ഫാസ്റ്റ് പാസഞ്ചർ വ്യത്യാസമില്ലാതെ വനിതാ യാത്രക്കാരുടെ കണക്കെടുക്കാനാണ് നിർദ്ദേശം.