പാചകവാതക വിലവർദ്ധനവ്: തട്ടുകടകളിലും പൊള്ളും വില

Monday 11 May 2026 12:23 AM IST

കൊടുങ്ങല്ലൂർ: വാണിജ്യ പാചകവാതക വില കുതിച്ചുയർന്നതോടെ ഹോട്ടലുകൾക്ക് പിന്നാലെ തട്ടുകടകളിലും ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധന. വിവിധ വിഭവങ്ങൾക്ക് 3 രൂപ മുതൽ 20 രൂപ വരെയാണ് വർദ്ധിപ്പിച്ചത്. പൊറോട്ട, ചപ്പാത്തി എന്നിവയുടെ വില നേരത്തെ കൂട്ടിയതിനാൽ ഇത്തവണ മാറ്റമില്ല. എന്നാൽ ചിക്കൻ, ബീഫ്, മീൻ വിഭവങ്ങൾക്ക് നേരിയ വിലവർദ്ധനവുണ്ട്. അതേസമയം, വിറക് അടുപ്പ് ഉപയോഗിക്കുന്ന ചുരുക്കം ചില ഹോട്ടലുകൾ നിലവിൽ വില കൂട്ടിയിട്ടില്ല.

പ്രതിസന്ധിയിൽ ഉടമകൾ

പാചകവാതക വില ഇരട്ടിയായ സാഹചര്യത്തിൽ വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്നാണ് ഹോട്ടലുടമകളുടെ പക്ഷം. എന്നാൽ വില കൂട്ടിയാൽ കച്ചവടം കുറയുമെന്ന ആശങ്കയുമുണ്ട്. നിത്യക്കൂലിക്കാരും നഗരത്തിൽ തങ്ങി ജോലി ചെയ്യുന്നവരുമാണ് വിലക്കയറ്റത്തിന്റെ പ്രധാന ഇരകൾ. ഭക്ഷണത്തിനായി വരുമാനത്തിന്റെ വലിയൊരു ഭാഗം മാറ്റിവയ്‌ക്കേണ്ടി വരും. കേന്ദ്ര സർക്കാർ പാചകവാതക വില നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വരും ദിവസങ്ങളിൽ കൂടുതൽ ഹോട്ടലുകൾ വില വർദ്ധിപ്പിക്കാനോ അല്ലെങ്കിൽ വ്യവസായം അവസാനിപ്പിക്കാനോ നിർബന്ധിതരാകും.

പ്രധാന മാറ്റങ്ങൾ താഴെ

ചായ 12 നിന്നും 15 രൂപയായി. ഊണ് 80 നിന്നും 100 രൂപയായി ഉഴുന്നുവട, സവാളവട, സമൂസ, പഴംപൊരി തുടങ്ങിയവയ്ക്ക് 15 രൂപ കോഫി, ബൂസ്റ്റ്, ഹോർലിക്‌സ് എന്നിവയ്ക്ക് 25 രൂപ നൽകണം.

'ഗ്യാസ് വില താങ്ങാൻ കഴിയാത്ത അവസ്ഥയാണ്. 80 രൂപയ്ക്കാണ് ഇപ്പോൾ ഊണ് നൽകുന്നത്. ഇനിയും വില കൂട്ടിയാൽ ആരും കഴിക്കാൻ വരില്ല. അതുകൊണ്ട് കച്ചവടം അവസാനിപ്പിക്കാൻ ആലോചിക്കുകയാണ്.' ഒ.ബി. അനിൽ, കാന്റീൻ നടത്തിപ്പുകാരൻ, കൊടുങ്ങല്ലൂർ റസ്റ്റ് ഹൗസ്.