എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന്: വിജയ്‌യുടെ ആദ്യ അഗ്നിപരീക്ഷണം 13ന്
ചെന്നൈ:തമിഴ്നാട് എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. ടി.വി.കെയുടെ എം.വി. കറുപ്പയ്യയെ പ്രോടെം സ്പീക്കറായി ഗവർണർ നിയമിച്ചു. ഡി.എം.കെ നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്രാലിൻ പ്രതിപക്ഷ നേതാവാകും. സത്യപ്രതിജ്ഞയ്ക്ക് മുൻപു തിരുച്ചിറപ്പള്ളി ഈസ്റ്റ് നിയോജകമണ്ഡലം എം.എൽ.എ സ്ഥാനം വിജയ് രാജി വച്ചിരുന്നു. പേരമ്പൂർ സീറ്റ് നിലനിർത്തി. 13നു മുമ്പ് വിജയ്‌ക്ക് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം.
രാഷ്ട്രീയ പരിചയം, യുവ പ്രാതിനിധ്യം, ജാതി സമവാക്യങ്ങൾ എന്നിവയ്‌ക്കൊപ്പം പാർട്ടിയുടെ വളർച്ചയിൽ ഒപ്പം നിന്ന വിശ്വസ്തരെയാണ് വിജയ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. വിജയ് മക്കൾ ഇയക്കം രൂപീകരിച്ച് കരിയറിലുടനീളം ഒപ്പം നിന്ന ടി.വി.കെയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദാണ് രണ്ടാമൻ. അണ്ണാഡി.എം.കെ മുൻമന്ത്രിയും ജയലളിത, എം.ജി.ആർ എന്നിവർക്കൊപ്പം പ്രവർത്തിച്ച് പരിചയവുമുള്ള കെ.എ. സെങ്കോട്ടയ്യൻ, ടി.വി.കെ രൂപീകരണം മുതൽ ഒപ്പമുണ്ടായിരുന്ന വിശ്വസ്തനായ ആധവ് അർജുന, ബി.ജെ.പി മുൻ നേതാവ് നിർമൽ കുമാർ എന്നിവരും മന്ത്രിസഭയിലുണ്ട്.
മറ്റ് മന്ത്രിമാർ :
രാജ് മോഹൻ: സിനിമ ടെലിവിഷൻ താരം.
ഡോ. ടി.കെ. പ്രഭു: ദന്ത ഡോക്ടർ.
അരുൺ രാജ് ഐആർഎസ്: ഉദ്യോഗം ഉപേക്ഷിച്ച് പാർട്ടിയിൽ ചേർന്ന ഡോക്ടർ.
പി. വെങ്കിട്ടരമണൻ: മൈലാപ്പൂർ എംഎൽഎ.
കീർത്തന: തമിഴ്നാട് രാഷ്ട്രീയത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിമാരിലൊരാൾ.