മഴ തുടരും, വേണം ജാഗ്രത
പലേടത്തും ഇടിമിന്നൽ
കൊല്ലം: ജില്ലയിൽ വ്യാഴാഴ്ച വൈകിട്ടോടെ ആരംഭിച്ച മഴ പലേടത്തും ശക്തമായി തുടരുന്നു. കിഴക്കൻ മേഖലയിൽ ഏകദേശം ഏഴ് മണിക്കൂറോളം തുടർച്ചയായി മഴ ലഭിച്ചു. കാറ്റ് കുറവായിരുന്നെങ്കിലും പലേടത്തും ഇടിമിന്നൽ അനുഭവപ്പെട്ടു. ഓടനാവട്ടത്ത് വീടിന്റെ ഭിത്തിയിൽ ഇടിമിന്നലേറ്റ് നാശനഷ്ടങ്ങൾ സംഭവിച്ചു. വെള്ളിയാഴ്ച രാവിലെയും മലയോര മേഖലകളിൽ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു.
കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് കൊല്ലം ജില്ലയിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക സാദ്ധ്യത ഉള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഈ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗമുള്ള കാറ്റിനും സാദ്ധ്യതയുണ്ട്.
ശനി, ഞായർ ദിവസങ്ങളിൽ കേരളം- ലക്ഷദ്വീപ് തീരങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 60 കിലോമീറ്റർ വരെ ആകാൻ സാദ്ധ്യതയുള്ളതിനാൽ കൊല്ലം തീരത്തുനിന്നുള്ള മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ കർശന നിർദ്ദേശം നൽകി. കന്യാകുമാരി തീരത്തും മോശം കാലാവസ്ഥ തുടരും.
ചക്രവാത ചുഴി
തെക്കൻ കേരള തീരത്തോട് ചേർന്ന് തെക്കുകിഴക്കൻ അറബിക്കടലിലും ലക്ഷദ്വീപിന് മുകളിലായും രൂപപ്പെട്ട ചക്രവാതചുഴിയാണ് മഴ ശക്തമാകാൻ കാരണം. ഇതിന്റെ സ്വാധീനഫലമായി. സംസ്ഥാനത്തെ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നൽ അപകടകാരിയായതിനാൽ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും പ്രത്യേക ശ്രദ്ധ വേണമെന്ന് ദുരന്തനിവാരണ അതോറിട്ടി അറിയിച്ചു.