മെഡി.കോളേജിൽ നിയുക്ത എം.എൽ.എമാരുടെ സന്ദർശനം, റോബോട്ടിക് സർജറി നടപ്പാക്കുമെന്ന് ഉറപ്പ്
കോഴിക്കോട്: രോഗികൾ കൂടിയുട്ടും ഡോക്ടർമാരും മറ്റ് സൗകര്യങ്ങളുമില്ലാതെ വലയുന്ന മെഡി.കോളേജിനെ ഉന്നത നിലവാരത്തിലേക്കുയർത്താൻ നിയുക്ത എം.എൽ.എമാരുടെ ഇടപെടൽ. ആശുപത്രിയിൽ റോബോട്ടിക് സർജറി, എല്ലാ സർജറി വിഭാഗങ്ങളിലും ലാപ്രോസ്‌കോപ്പി സൗകര്യം, ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ കാൻസർ ചികിത്സക്കുള്ള ലീനിയർ ആക്‌സിലേറ്റർ സംവിധാനവും ഏർപ്പെടുത്താൻ ഇടപെടലുകളുണ്ടാകുമെന്നാണ് വാഗ്ദാനം.
നിയുക്ത എം.എൽ.എമാരായ അഡ്വ. കെ.ജയന്ത് , എം. എ റസാഖ് എന്നിവരാണ് ഇന്നലെ പ്രിൻസിപ്പൽ ഡോ. കെ. ജി സജീത് കുമാറുമായി കൂടിക്കാഴ്ച നടത്തിയത്. ജീവനക്കാരോയും രോഗികളോടും എം.എൽ.എമാർ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞു. പല വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാരില്ലാതെ രോഗികൾ വലയുന്ന അവസ്ഥ ഡോക്ടർമാർ എം.എൽ.എമാരുടെ ശ്രദ്ധയിൽപ്പെടുത്തി. നിലവിൽ പല ഡിപ്പാർട്ടുമെന്റിലും ഡോക്ടർമാരില്ലാത്തതിനാൽ ചികിത്സയ്‌ക്കെത്തുന്ന രോഗികൾ വലയുകയാണ്. അത്യാഹിത വിഭാഗത്തിൽ അടക്കം ഡോക്ടർമാരുടെ കുറവ് അനുഭവപ്പെടുന്നു. രാത്രി എട്ട് കഴിഞ്ഞാൽ രണ്ടോ മൂന്നോ ഡോക്ടർമാർ മാത്രമാണ് ഡ്യൂട്ടിയിലുണ്ടാകുക. പല ഡിപ്പാർട്ടുമെന്റുകളിലും അസി.പ്രൊഫസർ, അസോ.പ്രൊഫ, സീനിയർ റസിഡന്റ് ഡോക്ടർ തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നതും പുതിയ തസ്തികകൾ സൃഷ്ടിക്കാത്തതുമാണ് ആശുപത്രിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കുന്നത്. ഒരു ദിവസം 3000ത്തിലധികം രോഗികളെത്തുന്നുണ്ട്. അത്യാഹിത വിഭാഗത്തിലാകട്ടെ 1000ത്തിലധികവും. എന്നാൽ ഇത്രയും പേരെ ചികിത്സിക്കാനുള്ള ഡോക്ടർമാർ ഇവിടെയില്ല. ഡോക്ടർമാരില്ലാത്തതിനാൽ പി.ജി ഡോക്ടർമാരും ഹൗസ് സർജൻമാരും കൂടുതൽ സമയം ജോലി ചെയ്യേണ്ട അവസ്ഥയിലാണ്. പലവിധ പകർച്ചവ്യാധികളുമായി പ്രതിദിനം അത്യാഹിത വിഭാഗത്തിലും വിവിധ ഒ.പികളിലുമെത്തുന്ന രോഗികളുടെ എണ്ണവും കൂടിയിട്ടുണ്ട്. സ്ഥലമില്ലാത്തതിനാൽ ഇവർ കിടക്കുന്നതാവട്ടെ വരാന്തകളിലും.
വാഗ്ദാനങ്ങൾ ഇങ്ങനെ
ആശുപത്രിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സർക്കാർ തലത്തിൽ സ്വാധീനം ചെലുത്തും
മെഡിക്കൽ, പാരാമെഡിക്കൽ വിദ്യാർത്ഥികളുടെ താമസസൗകര്യം ഉൾപ്പെടെ ആധുനിക വത്കരിക്കും.
രോഗികളുടെ കൂട്ടിരിപ്പുകാർക്കുണ്ടാകുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടി സ്വീകരിക്കും.
ഓരോ വാർഡിലും ഒരുസമയം
ആറിരട്ടി രോഗികൾ
മെഡിസിൻ വാർഡിൽ കിടക്കാൻ സ്ഥലമില്ലാത്തതിനാൽ വരാന്തയിലെ തറയിൽ അഭയം തേടിയിരിക്കുകയാണ് രോഗികൾ. മെഡിക്കൽ കോളേജുകളിലെ തിരക്ക് നിയന്ത്രിക്കാൻ റഫറൽ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ആവർത്തിക്കുന്നുണ്ടെങ്കിലും നടപ്പിലാകുന്നില്ല. താഴേത്തട്ടിലുള്ളവർ തോന്നുംപടി രോഗികളെ മെഡി.കോളേജിലേക്ക് റഫർ ചെയ്ത് അയക്കുന്ന സ്ഥിതിയാണ്.
''മെഡി.കോളേജിലെ പ്രശ്നങ്ങൾക്ക് അറുതി വരുത്താൻ ഇടപെടലുണ്ടാകും''അഡ്വ. കെ.ജയന്ത് , എം. എ. റസാഖ്