അടൂരിൽ വീണ്ടും ലോൺ ആപ്പ് തട്ടിപ്പ് , ചിത്രങ്ങൾ കാണിച്ച് ഭീഷണിയെന്ന് പരാതി മോർഫ് ചെയ്യും, കുടുക്കും !
അടൂർ : അടൂരിലെ ലോൺ ആപ്പ് തട്ടിപ്പുകൾ തുടരുന്നു. ക്രെഡിറ്റ് നാവിഗേറ്റർ എന്ന ലോൺ ആപ്പാണ് പുതിയ തട്ടിപ്പിലെ വില്ലൻ. ഇൻസ്റ്റർഗ്രാം പരസ്യം കണ്ടാണ് അടൂരിലെ ഒരു വീട്ടമ്മ പ്ലേസ്റ്റോറിലുള്ള ക്രെഡിറ്റ് നാവിഗേറ്റർ എന്ന ആപ്പ് ഡൗൺലോഡ് ചെയ്തത്. ആ.ബി.ഐ അംഗീകാരമുള്ള ലോൺ ആപ്പ് എന്ന പരസ്യം കണ്ടു വിശ്വസിച്ചാണ് ആപ്പ് ഡൗൺലോഡ് ചെയ്തതെന്നാണ് വീട്ടമ്മ പറയുന്നത്.ആപ്പ് ഡൗൺലോഡ് ചെയ്തതിനു ശേഷം സ്‌ക്രീനിൽ കെ.വൈ.സി രേഖകൾ സബ്‌മിറ്റ് ചെയ്യാനുള്ള സ്‌ക്രീനിൽ അപ്ലോഡ് ചെയ്യുകയും ചെയ്തു. എന്നാൽ ലോൺ പെൻഡിംഗ് എന്ന മെസേജ് മാത്രമാണ് പിന്നീട് സ്‌ക്രീനിൽ കണ്ടത്. ലോൺ ലഭിച്ചതുമില്ല.എന്നാൽ ദിവസങ്ങൾക്കു ശേഷം വാട്സ്ആപ്പിൽ +88 ആരംഭിക്കുന്ന നമ്പരിൽ നിന്ന് എടുത്ത ലോണിന്റെ ഇ.എം.ഐ യായി 3500 രൂപ അടയ്ക്കണമെന്ന മെസേജ് വന്നു. വീട്ടമ്മയുടെ പ്രതീകരണം ഉണ്ടാകാത്തതിനാൽ അടുത്ത മെസേജ് രേഖകളും ഫോണിലെ കോൺടാക്ട് ലിസ്റ്റിലുള്ള നമ്പറുകളും കൈവശമുണ്ടെന്നും പണം അടച്ചില്ലെങ്കിൽ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് വീട്ടമ്മ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കോൺടാക്ട് ലിസ്റ്റിലുള്ള മുഴുവൻ പേർക്കും ഫോട്ടോ അയക്കുമെന്നാണ് തട്ടിപ്പുകാരുടെ ഭീഷണി. പൊലീസുകാരുടെ നിർദേശ പ്രകാരം തട്ടിപ്പിൽ പെട്ടുവെന്ന മെസേജ് കോൺടാക്ട് ലിസ്റ്റിൽ ഉള്ള നമ്പരുകളിലേക്ക് വീട്ടമ്മ അയക്കുകയും വാട്സ്ആപ് സ്റ്റാറ്റസ് ഇടുകയും ചെയ്തിട്ടുണ്ട്.
രണ്ടു വർഷത്തിനിടെ അഞ്ചാമത്തെ കേസ്
അടൂരിൽ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ വീട്ടമ്മമാർ ലോൺ ആപ്പ് തട്ടിപ്പിന് ഇരയായി റിപ്പോർട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ കേസാണിത്. കഴിഞ്ഞ വർഷവും സമാനരീതിയിൽ വീട്ടമ്മമാർ തട്ടിപ്പിനിരയായ വാർത്ത കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. ജാഗ്രത നിർദേശം നിരന്തരം കൊടുത്തിട്ടും ഓൺലൈൻ ലോൺ അന്വേഷണത്തിൽ ലോൺ ആപ്പുകളുടെ കെണിയിൽ വീഴുന്ന സ്ത്രീകൾ അടൂരിൽ വർദ്ധിച്ചു വരുന്നുണ്ട്.ഇവരിലേറെയും വീട്ടമ്മമാരാണ്.ആപ്പുകൾ തുറക്കുമ്പോൾ കോൺടാക്ട്, ഗാലറി, മൈക്രോഫോൺ പെർമിഷൻസ് ചോദിക്കുന്ന മാത്രയിൽ തന്നെ ആളുകൾ അപ്പ്രൂവ് ചെയ്യുന്നതും കൂടുതൽ തട്ടിപ്പിന് ഇരയാകാൻ കാരണമാകുന്നുണ്ട്. പ്ലേ സ്റ്റോറിൽ ഈ ആപ്പിന്റെ റിവ്യൂ നോക്കിയാൽ മുൻപും ഇത്തരം തട്ടിപ്പുകൾ നടന്നത് ബോദ്ധ്യമാക്കാം.
.............................................
പാൻ , ആധാർ , ബാങ്ക് ഒടിപി ഇത്തരം ആപ്പുകളിൽ ഷെയർ ചെയ്യരുത്.കോൺടാക്ട് /ഗാലറി പെർമിഷൻ ചോദിക്കുന്നത് അനുവദിക്കാതിരിക്കാൻ ശ്രദ്ധിക്കണം. തട്ടിപ്പിൽ പെട്ടു എന്ന് തോന്നിയാൽ നിയമസഹായം തേടണം. 1930 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗപെടുത്തണം നിയമവിദ്യാർത്ഥിയായ സാമൂഹിക പ്രവർത്തക എന്ന നിലയിൽ ഇത്തരം വിഷയങ്ങളിൽ സജീവമായി ഇടപെടുന്നുണ്ട്.
ഐശ്വര്യ രാജു
( നിയമവിദ്യാർത്ഥി, ഗവ ലോ കോളേജ് എറണാകുളം )