വിശ്വാസ സാഗരമായി ചെമ്പെടുപ്പ് റാസ
Saturday 09 May 2026 12:31 AM IST
ചന്ദനപ്പള്ളി : ചരിത്രപ്രസിദ്ധമായ ചെമ്പെടുപ്പ് റാസയോടെ ചന്ദനപ്പള്ളി വലിയ പെരുന്നാളിന് കൊടിയിറങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആരംഭിച്ച റാസയ്ക്ക് ചന്ദനപ്പള്ളി ജംഗ്ഷനിൽ ആയിരങ്ങൾ സ്വീകരണം നൽകി. അഞ്ചിനായിരുന്നു ചെമ്പെടുപ്പ്. ഇന്നലെ രാവിലെ ആറിന് ചെമ്പിൽ അരിയിട്ടാണ് ചടങ്ങുകൾ ആരംഭിച്ചത്. അങ്ങാടിക്കൽ മേക്കാട്ട് കുടുംബത്തിൽ നിന്ന് ആദ്യം അരി സമർപ്പിച്ചു. ആശീർവാദ ചടങ്ങുകൾക്ക് ശേഷം നേർച്ച വിളമ്പ് നടത്തി.
ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന നടത്തി. 11ന് തീർത്ഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പണവും നടന്നു. ഡോ.ഏബ്രഹാം മാർ സെറാഫിം അദ്ധ്യക്ഷനായിരുന്നു. സഹായ പദ്ധതികളുടെ ഉദ്ഘാടനവും ഭവന സമർപ്പണവും ഡോ.ഗീവർഗീസ് മാർ ബർന്നബാസ് നിർവഹിച്ചു.