സെപ്ടിക് ടാങ്ക് മാലിന്യം നിരത്തിലേക്ക് : അടിയന്തര പരിഹാരം കണ്ട് നഗരസഭ
ഗുരുവായൂർ: ഗുരുവായൂർ നഗരമധ്യത്തിൽ നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നും സെപ്ടിക് ടാങ്ക് മാലിന്യം പൊതുനിരത്തിലേക്ക് ഒഴുകുന്നതിന് പരിഹാരം കണ്ട് നഗരസഭാ അധികൃതർ. കിഴക്കേ നടയിലെ അമ്പാടി കെട്ടിടത്തിലെ ടാങ്ക് നിറഞ്ഞുകവിഞ്ഞാണ് ദുർഗന്ധം വമിപ്പിക്കുന്ന രീതിയിൽ മലിനജലം റോഡിലേക്ക് പരന്നൊഴുകിയിരുന്നത്. ഇന്നലെ കേരളകൗമുദി വാർത്ത നൽകിയതിനെ തുടർന്നാണ് നടപടി. മാലിന്യം പരന്നൊഴുകിയ പാർക്കിംഗ് ഗ്രൗണ്ടിലും പരിസരത്തും ബ്ലീച്ചിംഗ് പൗഡർ വിതറി അണുനശീകരണം നടത്തി. സെപ്ടിക് ടാങ്കിൽ നിന്നും ഔട്ട്‌ലെറ്റിലേക്കുള്ള പൈപ്പ് അടഞ്ഞതായിരുന്നു ടാങ്ക് നിറയാൻ കാരണമായത്. ഇത് ഉദ്യോഗസ്ഥർ വൃത്തിയാക്കി. നിലവിൽ ഗവ. ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്ന കെട്ടിടമാണിത്. ടാങ്കിൽ നിന്നുള്ള മലിനജലം സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിലും റോഡരികിലും കെട്ടിക്കിടന്നിരുന്നു. ക്ഷേത്രദർശനത്തിനെത്തുന്ന ഭക്തർക്കും വ്യാപാരികൾക്കും ഇത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.
മാലിന്യം ഒഴുകുന്നത് തടയാൻ വൈകിപ്പിച്ചത് നഗരസഭയുടെ തികഞ്ഞ ഉത്തരവാദിത്യമില്ലായ്മയാണ്. പൊതുനിരത്തിലേയ്ക്ക് മാലിന്യം ഒഴുക്കുന്നതിന് ശാശ്വത പരിഹാരം കണ്ടില്ലെങ്കിൽ യൂത്ത് കോൺഗ്രസ് സമരപരിപാടികളുമായി മുന്നോട്ട് പോകും
-നിഖിൽ. ജി. കൃഷ്ണൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി