മാണിഗ്രൂപ്പ് സ്റ്റിയറിംഗ് കമ്മിറ്റി ഇന്ന്, പരാജത്തിലേക്ക് സ്റ്റിയറിംഗ് തിരിച്ചവരെ പൊരിച്ചേക്കും

Saturday 09 May 2026 1:09 AM IST

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിലെ സമ്പൂർണ പരാജയം വിലയിരുത്താൻ കേരളാകോൺഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് കോട്ടയത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും. ചെയർമാൻ ജോസ് കെ മാണി യുടെ അദ്ധ്യക്ഷതയിൽ രാവിലെ മുതൽ വൈകിട്ട് വരെ നടക്കുന്ന യോഗത്തിന്റെ അജൻ‌ഡ നിയമസഭാ തിരഞ്ഞെടുപ്പ് വിലയിരുത്തൽ മാത്രമാണ്. കേരളാ കോൺഗ്രസ് എം ഇടതു മുന്നണി വിട്ട് യു.ഡി.എഫിലെത്താനുള്ള നീക്കം മുതിർന്ന കോൺഗ്രസ് നേതാക്കൾ മുൻ കൈയെടുത്തു നടത്തിയെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം എതിർത്തതോടെ പാർട്ടി പിളരുമെന്ന് ഭയന്ന് നീക്കം പൊളിച്ചു അവസരം നഷ്ടപ്പെടുത്തിയതിനെതിരെ രൂക്ഷ വിമർശനം യോഗത്തിൽ ഉണ്ടായേക്കും. ഇതിന്റെ പേരിൽ ജലസേചന മന്ത്രിയായിരുന്ന റോഷി അഗസ്റ്റിൻ , റാന്നി എം.എൽ.എയായിരുന്ന പ്രമോദ് നാരായണൻ എന്നിവരെ പ്രതിസ്ഥാനത്തു നിറുത്തിയുള്ള ചർച്ച ഉണ്ടായേക്കും.

പാർട്ടി രൂപീകരിച്ച ശേഷം ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയത്തിലെത്തിച്ചത് റോഷി അഗസ്റ്റിനാണെന്ന് സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്ണൻ പുതിയേടത്ത് ആരോപിച്ചിരുന്നു. യു.ഡി.എഫ് പ്രവേശനം അട്ടിമറിച്ചത് റോഷിയാണ്. പാർട്ടിയെ ഒറ്റിക്കൊടുത്തു പാർട്ടി ചെയർമാനെ ബലിയാടാക്കി കൂട്ടതോൽവിക്കു വഴിയൊരുക്കി തുടങ്ങിയ പരസ്യ വിമർശനം നടത്തിയ ജയകൃഷ്ണനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയിരുന്നു.

സംസ്ഥാന പാർട്ടി പദവിയും ചിഹ്‌നവും

എട്ടു സീറ്റിൽ മത്സരിച്ച ജോസഫ് വിഭാഗം ഏഴിടത്ത് ജയിച്ചപ്പോൾ പന്ത്രണ്ടിടത്തു മത്സരിച്ച മാണി ഗ്രൂപ്പിന് ഒരു സീറ്റു പോലും ലഭിക്കാതിരുന്നതോടെ നിലവിലുള്ള സംസ്ഥാന പാർട്ടി പദവിയും ചിഹ്നവും നഷ്ടമായേക്കും. ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഒരു എം.പിയോ അതല്ലെങ്കിൽ നാല് എം.എൽഎയോ ഉണ്ടെങ്കിലേ സംസ്ഥാന പാർട്ടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കൂ. പാർട്ടി ചെയർമാൻ ജോസ് കെ മാണി രാജ്യസഭാ എം.പിയാണെങ്കിലും അത് തിരഞ്ഞെടുപ്പ്ള കമ്മീഷൻ അംഗീകരിക്കില്ല .

2021ലെ തിരഞ്ഞെടുപ്പിൽ അഞ്ച് എം.എൽ.എമാർ ഉണ്ടായിരുന്നു. ഇതോടെയാണ് പാർട്ടി ചിഹ്നമായ രണ്ടില എമ്മിന് അനുവദിച്ച് കിട്ടിയത്.

ജോസഫ് ഗ്രൂപ്പിൽ എം.എൽ.എമാരായി പി.ജെ.ജോസഫും മോൻസ് ജോസഫും മാത്രമായിരുന്നു അന്നുണ്ടായിരുന്നത്. എം.പി ഇല്ലാതിരുന്നതിനാൽ സംസ്ഥാന പാർട്ടിയായി അംഗീകാരം ലഭിച്ചില്ല. 2024ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച ഫ്രാൻസിസ് ജോർജ് എം.പിയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമാണ് സംസ്ഥാന പാർട്ടിയായി ജോസഫിന് അംഗീകാരം ലഭിച്ചത്. യഥാർത്ഥ കേരളാകോൺഗ്രസ് തങ്ങളാണെന്ന് അവകാശപ്പെട്ട് ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയാൽ മാണി ഗ്രൂപ്പ് കേരളാകോൺഗ്രസ് എന്ന് ഉപയോഗിക്കുന്നത് തർക്കപ്രശ്നമായേക്കും.