
പാറശാല: ലൈഫ് ഭവനപദ്ധതി പ്രകാരം അനുവദിച്ച തുക ലഭിക്കാനായി 2,500 രൂപ കൈക്കൂലി വാങ്ങിയ വില്ലേജ് എക്സ്‌റ്റെൻഷൻ ഓഫീസർ വിജിലൻസ് പിടിയിൽ. കാരോട് പഞ്ചായത്തിലെ വില്ലേജ് എക്സ്‌റ്റെൻഷൻ ഓഫീസറും കൊല്ലം അയത്തിൽ സ്വദേശിയുമായ ടി.എസ്.സന്ദീപാണ് പിടിയിലായത്. കാരോട് പഞ്ചായത്തിലെ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്താവായ പരാതിക്കാരന് 2024ൽ നാല് ലക്ഷം അനുവദിച്ചിരുന്നു. ആദ്യഗഡുവായി അനുവദിച്ച 40,000 രൂപയ്ക്ക് 500 രൂപയും, രണ്ടാം ഗഡുവായ ലക്ഷം രൂപ ലഭിക്കുന്നതിന് വില്ലേജ് എക്സ്റ്റെൻഷൻ ഓഫീസർക്ക് ആയിരം രൂപയും നൽകിയിരുന്നു.
തുടർന്ന് മൂന്നാം ഗഡു അനുവദിക്കുന്നതിന് മുന്നോടിയായി സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും 2,500 രൂപ കൂടി നൽകിയാലേ തുക പാസാക്കുകയുള്ളൂവെന്ന് പറഞ്ഞു. തിരുവനന്തപുരം വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് രണ്ട് സൂപ്രണ്ടിനെ അറിയിച്ചതിനെ തുടർന്ന് വിജിലൻസ് സംഘം കാരോട് പഞ്ചായത്ത് ഓഫീസിന് സമീപമെത്തി കൈമാറിയ 2,500 രൂപ പരാതിക്കാരൻ ഓഫീസർക്ക് നൽകുകയായിരുന്നു. ഈ പണമാണ് വിജിലൻസ് സംഘം ഇയാളിൽ നിന്ന് പിടിച്ചെടുക്കുന്നത്. പ്രതിയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |