SignIn
Kerala Kaumudi Online
Saturday, 09 May 2026 1.48 AM IST

നവീകരണം പാതിവഴിയിലാക്കി കലൂർ സ്റ്റേഡിയം തിരിച്ചേൽപ്പിച്ചു

Increase Font Size Decrease Font Size Print Page
s

കൊച്ചി: ഫുട്ബാൾ ഇതിഹാസം ലയണൽ മെസിയും അർജന്റീനയും കേരളത്തിൽ വരുമെന്നുപറഞ്ഞ് കബളിപ്പിച്ചതിന് പിന്നാലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരിക്കാമെന്ന് ഉറപ്പുനൽകിയ സ്പോൺസർ അതും പാതിവഴിയിലാക്കി തിരികെനൽകി. സംഭവത്തിൽ സർക്കാരിനും സ്പോൺസർക്കുമെതിരെ വ്യാപക വിമർശനമുയർന്നു. നടപടിയിൽ വ്യക്തത വരുത്താൻ ജി.സി.ഡി.എ ഇന്ന് വാർത്താക്കുറിപ്പ് ഇറക്കിയേക്കും.

അർജന്റീന ടീമിന്റെ സൗഹൃദ മത്സരത്തോടനുബന്ധിച്ച് സെപ്തംബർ 26നാണ് സ്പോൺസർ സ്റ്റേഡിയം ഏറ്റെടുത്തത്. നവീകരണമെല്ലാം പൂർത്തിയാക്കി നവംബർ 30നുള്ളിൽ സ്റ്റേഡിയം തിരികെ നൽകുമെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചുറ്റുമതിൽ, പാർക്കിംഗ്, പ്രധാനകവാടം, സ്റ്റേഡിയത്തിനകത്തെ പ്രവർത്തനങ്ങൾ എന്നിവയൊന്നും പൂർത്തിയായിട്ടില്ല. നിലവിൽ മത്സരങ്ങൾ സംഘടിപ്പിക്കാൻ കഴിയുന്ന അവസ്ഥയിലല്ല സ്റ്റേഡിയമുള്ളത്.

70 കോടി രൂപ ചെലവിൽ സ്റ്റേഡിയം നവീകരിക്കുമെന്നായിരുന്നു അവകാശവാദം. വൈകാതെതന്നെ സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പെയിന്റിംഗ് ജോലികളും പുതിയ സീറ്റ് ഘടിപ്പിക്കുന്നതും പകുതിയോളം പൂർത്തിയായി. ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിലേക്ക് എത്തില്ലെന്ന് വ്യക്തമാക്കിയതോടെ നവീകരണമെല്ലാം മെല്ലപ്പോക്കിലായി.

വ്യക്തമായ കരാർ ഇല്ലാതെയായിരുന്നു ജി.സി.ഡി.എ സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. അർജന്റീന കേരളത്തിലേക്കെത്തുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു സ്റ്റേഡിയം കൈമാറിയത്. ഇത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ജി.സി.ഡി.എ നേരിട്ട് സ്റ്റേഡിയം കൈമാറിയിട്ടില്ലെന്നും സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് കരാറെന്നുമായിരുന്നു ജി.സി.ഡി.എയുടെ വാദം.

TAGS: KALOOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ