
തിരുവനന്തപുരം: അൽപം ആശങ്കയോടെ പരീക്ഷക്കെത്തിയവർ മടങ്ങിയത് ആശ്വാസത്തോടെ. 2025ലെ പരീക്ഷ
പോലെ കടുപ്പം പ്രതീക്ഷിച്ച വിദ്യാർത്ഥികളെ ചോദ്യ പേപ്പർ കൂടുതൽ കുഴപ്പിച്ചില്ല.
എം.ബി.ബി.എസ്, ബി.ഡി.എസ് അടക്കം മെഡിക്കൽ കോഴ്‌സുകളിൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഇന്നലെ രാജ്യത്തിനകത്തും പുറത്തുമായുള്ള കേന്ദ്രങ്ങളിൽ നടന്നു. 22.79 ലക്ഷം പേർ രജിസ്റ്റർ ചെയ്ത പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും 1.3 ലക്ഷത്തോളം പേരാണ് അപേക്ഷിച്ചത്. പരീക്ഷ താരതമ്യേന എളുപ്പമായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളിൽ മാത്രമാണ് ചുരുക്കം ചോദ്യങ്ങൾ കുഴപ്പിച്ചത്. ദൈർഘ്യം കൂടിയ ചില ചോദ്യങ്ങൾ മാറ്റി നിറുത്തിയാൽ ബയോളജിക്ക് താരതമ്യേന എളുപ്പമുള്ള ചോദ്യങ്ങളായിരുന്നു. ഫിസിക്കൽ കെമിസ്ട്രി, ഓർഗാനിക് കെമിസ്ട്രി എന്നീ മേഖലകളിൽ നിന്നുള്ള ചോദ്യങ്ങളാണ് കെമിസ്ട്രിയിൽ മിക്ക കുട്ടികൾക്കും ബുദ്ധിമുട്ടായത്. ചോദ്യങ്ങൾ എൻ.സി.ഇ.ആർ.ടി സിലബസിനകത്ത് നിന്ന് മാത്രമായതും പരീക്ഷ പൊതുവെ എളുപ്പമാക്കി. കർശന പരിശോധനകൾക്ക് ശേഷമായിരുന്നു പരീക്ഷാ കേന്ദ്രത്തിലേക്കുള്ള പ്രവേശനം. മെറ്റൽ ഡിറ്റക്ടർ പരിശോധനയും ബയോമെട്രിക് പരിശോധനകളുമുണ്ടായിരുന്നു. ജൂൺ മൂന്നാം വാരം ഫലം പ്രസിദ്ധീകരിക്കും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |