
തിരുവനന്തപുരം:വൻഭൂരിപക്ഷത്തോടെ തിരഞ്ഞെടുപ്പിൽ ജയിച്ചിട്ടും പുതിയ യു.ഡി.എഫ്. സർക്കാർ അധികാരമേൽക്കുന്നത് നീണ്ടുപോകുന്നതിനിടെ ഉദ്യോഗസ്ഥ ഭരണം പൊടിപൊടിക്കുന്നു.ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ വകുപ്പുകളിൽ സെക്രട്ടറിമാരാണ് ഭരിക്കുന്നത്. ആദ്യ ഒരുമാസത്തിനുള്ളിൽ 4700കോടി കടമെടുത്തുകഴിഞ്ഞു.ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുകയാണ്. സെക്രട്ടേറിയറ്റിൽ മാത്രം മുന്നൂറിലേറെ ഉദ്യോഗസ്ഥരെ മാറ്റിയെന്നാണ് അറിയുന്നത്. വകുപ്പുകളിലും സ്ഥലം മാറ്റം തകൃതിയാണ്. ട്രഷറിയിൽ നിന്ന് 20പേരെ കൂട്ടത്തോടെ മാറ്റിയതിനെതിരെ എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ ധർണ നടത്തി പ്രതിഷേധിച്ചു.
ഓൺലൈനായി മാറ്റം നടന്നിരുന്ന വകുപ്പുകളിൽപ്പോലും വകുപ്പുമേധാവികളുടെ നേരിട്ടുള്ള ഉത്തരവുകളിറങ്ങിയിട്ടുണ്ട്.
ഭരണസൗകര്യാർത്ഥമുള്ള മാറ്റമെന്നാണ് ഉത്തരവുകളിൽ വ്യക്തമാക്കിയിരിക്കുന്നത്. സഹകരണം, രജിസ്‌ട്രേഷൻ വകുപ്പ് ഓഫീസുകളിലാണ് സ്ഥലംമാറ്റത്തിനു തുടക്കമിട്ടത്. കൊല്ലത്തെ സഹകരണ ഓഫീസുകളിൽനിന്നു മാത്രം 52പേരെ മാറ്റി.റവന്യൂ വകുപ്പിൽ അൻപതോളം പേരെ മാറ്റി. ആരോഗ്യം,തദ്ദേശസ്വയംഭരണ വകുപ്പുകളിലും ഉത്തരവുകളിറങ്ങിയിട്ടുണ്ട്.ഭരണാനുകൂല സംഘടനകളുടെ നിർദേശപ്രകാരമാണ് ഭരണം വരുംമുൻപേയുള്ള സ്ഥലംമാറ്റമെന്ന് സൂചന.
ശുദ്ധീകരണത്തിന്റെ മറവിൽ ഫയലുകളും കൂട്ടത്തോടെ നശിപ്പിക്കുകയാണ്. ഏതെല്ലാം ഫയലുകളാണ് നശിപ്പിച്ചതെന്നതിൽ സുതാര്യതയില്ല.
നാലുമാസമായി
ഭരണ സ്തംഭനം
സാമ്പത്തിക വർഷാവസാനം ഇലക്ഷൻ നടന്നതിനാൽ കഴിഞ്ഞ നാലുമാസമായി ഭരണതലത്തിൽ സ്തംഭനമാണ്. ഫെബ്രുവരി മുതൽ ഏത് സമയത്തും ഇലക്ഷൻ പ്രഖ്യാപനം ഉണ്ടാവുമെന്ന സ്ഥിതിയായിരുന്നു. താൽപര്യങ്ങൾ സംരംക്ഷിക്കുന്ന തിരക്കിലായിരുന്നു സർക്കാർ. മാർച്ചിൽ ഇലക്ഷൻ പ്രഖ്യാപനം വന്നു.അതോടെ പെരുമാറ്റച്ചട്ടവുമായി.പ്ളാൻ ഫണ്ടുപോലും പൂർണ്ണമായി വിനിയോഗിക്കാനായില്ല.വർഷാവസാന ചെലവുകൾക്കും നിയന്ത്രണം വന്നു.പണം കണ്ടെത്താനും വിഷമിച്ചു.
പുതിയ സാമ്പത്തിക വർഷം തുടങ്ങിയശേഷം സംസ്ഥാനത്ത് ഭരണമില്ലാത്ത സ്ഥിതിയാണ്.വോട്ടെണ്ണൽ കഴിയുന്നത് വരെ പെരുമാറ്റച്ചട്ടം ഉണ്ടായിരുന്നു. അതിനുശേഷം പുതിയ സർക്കാർ എത്തിയതുമില്ല. പുതിയ സർക്കാരിന്റെ താൽപര്യങ്ങൾ മുൻകൂട്ടി കണ്ടുള്ള അഴിച്ചുപണിയാണ് നടത്തുന്നതെന്ന് പറയപ്പെടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |