
കൊല്ലം: പത്തനാപുരം നിയമസഭാ മണ്ഡലത്തിലെ തന്റെ പരാജയത്തിന് കാരണം യുഡിഎഫും ബിജെപിയും തമ്മിലുള്ള വോട്ട് കച്ചവടമാണെന്ന മുൻമന്ത്രിയും കേരള കോൺഗ്രസ് (ബി) നേതാവുമായ കെ ബി ഗണേഷ് കുമാറിന്റെ ആരോപണത്തിന് മറുപടിയുമായി നിയുക്ത എംഎൽഎ ജ്യോതികുമാർ ചാമക്കാല. 2001 മുതൽ പത്തനാപുരം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഗണേഷ് കുമാറിനെ കോൺഗ്രസിന്റെ ജ്യോതികുമാർ ചാമക്കാലയാണ് ഇത്തവണ പരാജയപ്പെടുത്തിയത്. തോറ്റതോടെ ഗണേഷിന്റെ സമനില തെറ്റിയെന്നാണ് ചാമക്കാല പരിഹസിച്ചത്.
'കണക്കുകൾ പറയുമ്പോൾ വസ്തുതാപരമായി പറയണം. ബിജെപിയുടെ മാത്രമല്ല, എൽഡിഎഫിന്റെ വോട്ടും എനിക്ക് ലഭിച്ചു. ബിജെപിയുടെ വോട്ട് കുറഞ്ഞെന്ന് പറയുന്ന ഗണേഷ് എൽഡിഎഫിന്റെ വോട്ട് കുറഞ്ഞത് കാണുന്നില്ല. പത്തുവർഷം കൊണ്ട് എട്ട് ശതമാനം വോട്ടാണ് എൽഡിഎഫിന് കുറഞ്ഞത്. 18,000 വോട്ടിന്റെ വർദ്ധന യുഡിഎഫിനുണ്ടായി. ഗണേഷ് കുമാറിനെ സംവാദത്തിന് ക്ഷണിക്കുകയാണ്. കണക്കുകൾ പറഞ്ഞ് സംസാരിക്കാം'- ജ്യോതികുമാർ ചാമക്കാല പറഞ്ഞു.
ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഗണേഷ് കുമാറിന്റെ വിമർശനം. '2016-ൽ 11,700 വോട്ടും 2021-ൽ 12,398 വോട്ടും ബിജെപിക്ക് മണ്ഡലത്തിൽ ലഭിച്ചിരുന്നു. 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത് 23,000 വരെയായി ഉയർന്നു. എന്നാൽ സംസ്ഥാനത്ത് മൂന്ന് സീറ്റുകളിൽ വിജയിച്ച ബിജെപിക്ക് ഇത്തവണ പത്തനാപുരത്ത് ലഭിച്ചത് വെറും 7,031 വോട്ടുകൾ മാത്രമാണ്.
ബിജെപി തങ്ങൾക്ക് സ്വാധീനമുള്ള സീറ്റ് സഖ്യകക്ഷിയായ ട്വന്റി-20ക്ക് നൽകിയത് വോട്ട് മറിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമാണ്. ബിജെപി വിജയിച്ച വാർഡുകളിൽ പോലും ഇത്തവണ എൻഡിഎ സ്ഥാനാർത്ഥിക്ക് രണ്ടക്ക വോട്ട് പോലും ലഭിക്കാത്തത് ഈ 'ഡീലിന്' തെളിവാണ്. പത്തനാപുരത്ത് മാത്രമല്ല, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരത്തിൽ എൽഡിഎഫിനെ തോൽപ്പിക്കാൻ വോട്ട് കച്ചവടം നടന്നു ഗണേഷ് കുമാർ'- എന്നിങ്ങനെയായിരുന്നു ഗണേഷ് കുമാറിന്റെ ആരോപണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |