
ചെന്നൈ: എം.ജി.ആറിനെപോലെ മുഖ്യമന്ത്രിയാകാനാണ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലെത്തിയതെന്ന് വിജയ് പറഞ്ഞത് വില്ലുപുരത്തെ വിക്രവാണ്ടിയിൽ നടന്ന ടി.വി.കെയുടെ ആദ്യ സമ്മേളനത്തിലായിരുന്നു. വിജയ് ആഗ്രഹിച്ചതു പോലെ എം.ജി.ആറിനുശേഷം മുഖ്യമന്ത്രി കസേരയിലേക്ക് എത്തുന്ന സൂപ്പർതാരമാവുകയാണ് അദ്ദേഹം. 1977ലെ തിരഞ്ഞെടുപ്പിലായിരുന്നു എം.ജി.ആറും അദ്ദേഹം രൂപവത്കരിച്ച അണ്ണാ ഡി.എം.കെയും സീറ്റുകൾ തൂത്തുവാരി അധികാരത്തിലെത്തിയത്. 1987ൽ മരിക്കുന്നതുവരെ ഒരു ദശാബ്ദക്കാലം തമിഴ്നാട് ഭരിച്ചു. എം.ജി.ആറിനുശേഷം തമിഴ്നാട്ടിൽ മുഖ്യമന്ത്രിയാകുന്ന ആദ്യത്തെ നടനാണ് വിജയ്.
എം.ജി.ആറിനുശേഷം അണ്ണാ ഡി.എം.കെയുടെ കടിഞ്ഞാൺ ലഭിച്ച സിനിമാതാരം ജയലളിത മുഖ്യമന്ത്രിയായിരുന്നു. കരുണാനിധിയുടെ നിയന്ത്രണത്തിലായ ഡി.എം.കെയെ പിളർത്തിയാണ് എം.ജി.ആർ അണ്ണാ ഡി.എം.കെ രൂപീകരിച്ചത്. വിജയ് ടി.വി.കെ രൂപീകരിച്ചപ്പോൾ മുഖ്യശത്രുവായി പ്രഖ്യാപിച്ചത് ഡി.എം.കെയാണ്. എം.ജി.ആർ തോൽപ്പിച്ചത് കെ.കരുണാനിധിയെ യാണെങ്കിൽ, കരുണാനിധിയുടെ മകൻ എം.കെ.സ്റ്റാലിനെയാണ് സി.ജോസഫ് വിജയ് എന്ന താരം തറപറ്റിച്ചത്.
2009ൽ തന്നെ വിജയ് തന്റെ ആരാധന സംഘടനയെ വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പുനഃസംഘടിപ്പിച്ചിരുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ, വിദ്യാഭ്യാസ സഹായം, പ്രാദേശിക ഇടപെടലുകൾ എന്നിവയിലൂടെ അടിത്തട്ടിൽ ജനങ്ങളെ സ്വാധീനിക്കാൻ തുടങ്ങി. 2011ൽ അണ്ണാഡി.എം.കെ നയിക്കുന്ന മുന്നണിയെ പരോക്ഷമായി പിന്തുണച്ചു. ആദ്യത്തെ തിരഞ്ഞെടുപ്പ് പരീക്ഷണമായിരുന്നു അത്. 2021 ലെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ, വിജയ് മക്കൾ ഇയക്കം സ്ഥാനാർഥികൾ മത്സരിച്ച ഭൂരിഭാഗം സീറ്റുകളിലും വിജയം നേടി. ഇത് പാർട്ടി രൂപീകരണത്തിന് കരുത്തായി.
എം.ജി.ആറിനുശേഷം രജനികാന്ത് മുഖ്യമന്ത്രിയാകണമെന്ന് തമിഴകം ആഗ്രഹിച്ചുവെങ്കിലും അതുണ്ടായില്ല. രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചശേഷം രജനികാന്ത് പിൻവാങ്ങുകയായിരുന്നു. കമലഹാസൻ മക്കൾ നീതി മയ്യം രൂപീകരിച്ച് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും ഒരു സീറ്റുപോലും ലഭിച്ചില്ല. ഇപ്പോൾ ഡി.എം.കെ മുന്നണിയിൽ എത്തുകയും ചെയ്തു. ഡി.എം.ഡി.കെ രൂപീകരിച്ച് രംഗത്ത് എത്തിയ വിജയകാന്ത് 2011ൽ അണ്ണാ ഡി.എം.കെ മുന്നണിയുടെ ഭാഗമായി 29 സീറ്റ് നേടിയെങ്കിലും പിന്നീട് നേട്ടമുണ്ടാക്കാനായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |