
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ പ്രോജക്ട് ഫ്രീഡം ദൗത്യം നിറുത്തിവയ്ക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചത് സൗദി അറേബ്യ ശക്തമായ എതിർപ്പ് അറിയിച്ചതിനെ തുടർന്നെന്ന് സൂചന. വാണിജ്യക്കപ്പലുകൾക്ക് ഇറാന്റെ നിയന്ത്രണം മറികടന്ന് ഹോർമുസിലൂടെ സഞ്ചരിക്കാൻ യു.എസ് നേവി തുടങ്ങിയ അകമ്പടി ദൗത്യമാണ് പ്രോജക്ട് ഫ്രീഡം.
യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി നിൽക്കെ ട്രംപ് നടത്തിയ അപ്രതീക്ഷിത നീക്കം സൗദിയെ ചൊടിപ്പിച്ചു. ദൗത്യത്തിന്റെ ഭാഗമായ അമേരിക്കൻ സൈനിക വിമാനങ്ങൾക്ക് റിയാദിലെ പ്രിൻസ് സുൽത്താൻ എയർ ബേസ് ഉപയോഗിക്കാനോ രാജ്യത്തിന്റെ വ്യോമപരിധിയിൽ പ്രവേശിക്കാനോ അനുമതി നൽകില്ലെന്ന് സൗദി യു.എസിനെ അറിയിച്ചു. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ട്രംപ് ഫോൺ സംഭാഷണം നടത്തിയിട്ടും നിലപാട് മാറ്റിയില്ലെന്നും ഇതോടെ പദ്ധതി ഉപേക്ഷിക്കാൻ ട്രംപ് നിർബന്ധിതനായെന്നുമാണ് യു.എസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ.
ട്രംപിന്റെ നീക്കം മറ്റ് ഗൾഫ് രാജ്യങ്ങളെയും അസ്വസ്ഥരാക്കി. ദൗത്യം പ്രഖ്യാപിച്ച ശേഷമാണ് ഒമാനെയും ഖത്തറിനെയും യു.എസ് വിവരം ധരിപ്പിച്ചത്. ദൗത്യത്തിൽ രോഷാകുലരായ ഇറാൻ യു.എ.ഇയ്ക്ക് നേരെ വ്യോമാക്രമണം തുടങ്ങിയതും മേഖലയെ ആശങ്കയിലാഴ്ത്തി. തിങ്കളാഴ്ച ആരംഭിച്ച ദൗത്യം 48 മണിക്കൂർ തികയും മുന്നേ നിറുത്തിവച്ചു. ഇറാനുമായുള്ള സമാധാന ചർച്ചയിലെ പുരോഗതി കണക്കിലെടുത്തും മദ്ധ്യസ്ഥത വഹിക്കുന്ന പാകിസ്ഥാന്റെ അഭ്യർത്ഥന പരിഗണിച്ചുമാണ് നീക്കമെന്നാണ് ട്രംപ് പ്രതികരിച്ചത്.
# ധാരണാപത്രം: ഇറാന്റെ
തീരുമാനം 48 മണിക്കൂറിനുള്ളിൽ
യു.എസുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രം പരിശോധിക്കുകയാണെന്ന് സ്ഥിരീകരിച്ച് ഇറാൻ. 48 മണിക്കൂറിനുള്ളിൽ ഇറാൻ നിലപാട് അറിയിക്കുമെന്നാണ് യു.എസിന്റെ പ്രതീക്ഷ. യുദ്ധം ഉടൻ ഔദ്യോഗികമായി നിറുത്താനുള്ളതാണ് ധാരണാപത്രം. ആണവ കരാർ അടക്കം മറ്റ് വിഷയങ്ങൾ ധാരണാപത്രത്തിൽ ഒപ്പിട്ട് 30 ദിവസത്തിനുള്ളിൽ നേരിട്ട് ചർച്ച നടത്തി പരിഹരിക്കാനാണ് നീക്കം
യുദ്ധം ഉടൻ അവസാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് മദ്ധ്യസ്ഥ രാജ്യങ്ങൾ. ധാരണാപത്രം ഒപ്പിടാനായാൽ തുടർ ചർച്ചകൾ ഇസ്ലാമാബാദിലോ ജനീവയിലോ നടക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |