
കൊച്ചി: ജൈവ വൈവിദ്ധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ടത്തിലെ തുമ്പികളുടെ സമൃദ്ധിയിൽ കേരളം മുന്നിൽ. മറ്റു മേഖലകളിൽ തുമ്പികളുടെ ഇനങ്ങളിൽ കുറവ് സംഭവിച്ചപ്പോൾ കേരളത്തിൽ വർദ്ധനവുണ്ടായി.
ഗുജറാത്ത്,മഹാരാഷ്ട്ര,ഗോവ,കർണാടക,തമിഴ്നാട്,കേരളം എന്നിവ ഉൾപ്പെട്ട പശ്ചിമഘട്ടത്തിൽ 10 വർഷം മുമ്പുണ്ടായിരുന്ന തുമ്പികളിൽ 65 ശതമാനം ഇനങ്ങളാണ് നിലവിലുള്ളതെന്നാണ് ഗവേഷകരുടെ കണ്ടെത്തൽ. 143 ഇനങ്ങളെ കണ്ടെത്തിയതിൽ 40 കുടുംബം പശ്ചിമഘട്ടത്തിൽ മാത്രം കാണുന്നവയാണ്. കേരളത്തിൽ 33 പ്രാദേശികം ഉൾപ്പെടെ 83 ഇനം തുമ്പികളെയാണ് തിരിച്ചറിഞ്ഞത്.
ശുദ്ധജലസ്രോതസുകൾ സംരക്ഷിക്കുക,മലിനീകരണം ഒഴിവാക്കുക,ആവാസവ്യവസ്ഥ ഉറപ്പാക്കുക എന്നിവയിൽ വനംവകുപ്പിന്റെയും പരിസ്ഥിതി സ്നേഹികളുടെയും ജാഗ്രതയാണ് തുമ്പികൾക്ക് രക്ഷയായത്. കേരളത്തിലാകെ 189 ഇനം തുമ്പികളുണ്ടെന്ന് സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്റ്റഡീസ് പറയുന്നു. ഒരേ കുടുംബത്തിൽ പലയിനങ്ങളുണ്ട്.
വംശനാശ ഭീഷണി
പരിസ്ഥിതിയുടെ ആരോഗ്യം അളക്കുന്ന 'സൂചകം" എന്നറിയപ്പെടുന്ന തുമ്പികളുടെ കുറവ് പശ്ചിമഘട്ടത്തിലെ ശുദ്ധജലസ്രോതസുകളുടെ നാശത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഗവേഷകർ പറയുന്നു. നിർമ്മാണം,മലിനീകരണം,അണക്കെട്ടുകൾ,കാലാവസ്ഥാമാറ്റം എന്നിവയാണ് ഭീഷണി. പൂനെയിലെ എം.ഐ.ടി വേൾഡ് പീസ് യൂണിവേഴ്സിറ്റിയിലെ ഡോ.പങ്കജ് കോപ്പർഡെ,അരാജുഷ് പൈറ,അമേയ് ദേശ്പാണ്ഡെ എന്നിവരും കോട്ടയം ആസ്ഥാനമായ സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്റ്റഡീസിലെ റെജി ചന്ദ്രനും ഉൾപ്പെട്ട സംഘമാണ് 144 കേന്ദ്രങ്ങളിൽ പഠനം നടത്തിയത്.
''അതിസൂക്ഷ്‌മമായ ആവാസവ്യവസ്ഥ നിലനിറുത്താൻ കഴിയുന്നതാണ്
കേരളം തുമ്പികൾക്ക് അനുകൂലമാകുന്നത്.
റെജി ചന്ദ്രൻ,ഗവേഷകൻ,
സൊസൈറ്റി ഫോർ ഒഡൊണേറ്റ് സ്റ്റഡീസ്
കുടുംബം,ഇനം
ചേരച്ചിറകൻ 11
നിഴൽ 17
മരതകം 4
നീർരത്‌ന 3
അരുവിയൻ 5
പാൽ 18
നിലത്തൻ 24
കല്ലൻ 9
കടുവ 25
മലമുത്തൻ 2
നീർക്കാവലൻ 10
മരതകക്കണ്ണൻ 1
നീർമുത്തൻ 52
കോമരം 8
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |