
ന്യൂഡൽഹി: പശ്ചിമബംഗാൾ ജയത്തോടെ ഗംഗോത്രി മുതൽ ഗംഗാസാഗരം വരെ താമര വിരിഞ്ഞെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാർ കേരളത്തിലെയും തമിഴ്നാട്ടിലെയും വികസനത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. പശ്ചിമബംഗാൾ, അസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റും. കേരളത്തിലും ബംഗാളിലും ബി.ജെ.പി പ്രവർത്തകർക്ക് ഏറെ കഷ്‌ടതകൾ അനുഭവിക്കേണ്ടി വന്നു. നിരവധി പ്രവർത്തകർ ആക്രമിക്കപ്പെട്ടു. ബംഗാളിലെ ജയം അക്രമിക്കപ്പെട്ട ബി.ജെ.പി പ്രവർത്തകരുടെ കുടുംബങ്ങൾക്ക് സമർപ്പിക്കുന്നു.
ബംഗാളിൽ മേയ് നാലിന് പുതിയ സൂര്യോദയമുണ്ടായിരിക്കുന്നു. തലമുറകൾ കാത്ത വിജയം. ബംഗാളിൽ ഇനി വികസത്തിന്റെ സുദൃഢ യാത്രയ്‌ക്ക് തുടക്കമാകും. ഇനി ബംഗാൾ ഭയമുക്തമാകും. പരിവർത്തനം വരും. ബംഗാളിന്റെ ഭാവിക്കായി ബി.ജെ.പി ദിനരാത്രങ്ങൾ പണിയെടുക്കും. ആദ്യ കാബിനറ്റിൽ തന്നെ ആയുഷ്‌മാൻ ഭാരത് പദ്ധതിക്ക് പച്ചക്കൊടി നൽകും. കുടിയേറ്റക്കാർക്കെതിരെയും നടപടിയുണ്ടാകും. 20ൽ അധികം സംസ്ഥാനങ്ങളിൽ ബി.ജെ.പി സർക്കാരുകളായി. ബി.ജെ.പി വന്നാൽ മികച്ച ഭരണമുറപ്പെന്ന് ജനങ്ങൾ കരുതുന്നു.
കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ അധികാരമാറ്റത്തിന് കാരണമായത് അവിടുത്തെ സർക്കാരുകൾ വിഭജന രാഷ്‌ട്രീയം കളിച്ചതുകൊണ്ടാണ്. ഭാഷയുടെ പേരിലും ഭക്ഷണത്തിന്റെ പേരിലും വിവാദമുണ്ടാക്കി. ബി.ജെ.പി ദേശീയ പാർട്ടിയാണെങ്കിലും പ്രാദേശിക താത്‌പര്യങ്ങൾ പരിഗണിക്കുന്നു. കോൺഗ്രസ് ഒരു അർബൻ നക്സൽ സംഘമായി മാറുകയാണ്. നിരാകരിച്ച പ്രത്യയശാസ്ത്രം സ്വീകരിക്കുന്ന ആരെയും പൊതുജനം നിരാകരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |