
കണ്ണൂർ: തന്നെ അനുകൂലിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിനും സോഷ്യൽ മീഡിയ പ്രചാരണത്തിനുമെതിരെ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി. ജയരാജൻ. ഇത്തരം നീക്കങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംഘടനാരീതിക്ക് വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ 'പി. ജയരാജനെ വിളിക്കൂ,പാർട്ടിയെ രക്ഷിക്കൂ' എന്ന വാചകമുള്ള ബോർഡുകൾ പലയിടത്തും പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തരം ബോർഡുകൾ ഉടൻ നീക്കണമെന്നും സോഷ്യൽ മീഡിയയിൽ തന്നെ പ്രകീർത്തിച്ചും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിയുമുള്ള പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. ഫ്ളക്സ് ബോർഡുകളിലൂടെ പ്രചാരണം നടത്തുന്നത് കോൺഗ്രസ് സംസ്‌കാരമാണ്. നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിമറിക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.എം. പാർട്ടി നേതാക്കളെ ലക്ഷ്യം വച്ചുള്ള പരസ്യ വിമർശനം ആത്യന്തികമായി വലതുപക്ഷക്കാർക്ക് പാർട്ടിക്കെതിരെ ആക്രമണം നടത്താൻ അവസരം നൽകുകയാണ്. സോഷ്യൽ മീഡിയയിലൂടെ തുറന്ന ചർച്ചകൾ ഒഴിവാക്കി അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കണമെന്നും ഉൾപ്പാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയരാജൻ പോസ്റ്റ് ചെയ്ത ശേഷവും ആന്തൂർ മുനിസിപ്പാലിറ്റിയിലുൾപ്പെടെ ബോർഡുകൾ ഉയർന്നു. പി. ജയരാജന്റെയും എം. സ്വരാജിന്റെയും ചിത്രം നൽകി 'ഇവർ പാർട്ടിയെ നയിക്കട്ടെ' എന്ന് ഈ ഫ്ളക്സിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |