
കൊച്ചി: സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്ന കലാകാരന്മാർ, എഴുത്തുകാർ, അവരുടെ വിധവകൾ എന്നിവർക്ക് പ്രതിമാസ ധനസഹായം നൽകുന്ന സ്‌നേഹസമ്മാനം പദ്ധതിയിലേക്ക് മുത്തൂറ്റ് ഫിനാൻസ് അപേക്ഷ ക്ഷണിച്ചു.
സാമൂഹിക പ്രതിബദ്ധത പദ്ധതിയിൽ 2014ൽ ആരംഭിച്ച സ്‌നേഹസമ്മാനം 20 പേർക്ക് ലഭിക്കും. പ്രതിമാസം അയ്യായിരം രൂപ വീതം മൂന്നുവർഷത്തേക്കാണ് നൽകുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് കേരള ബിസിനസ് ഹെഡ് സജി വർഗീസ് പറഞ്ഞു. കഥകളി, ചെണ്ട, മൃദംഗം, സരസ്വതിവീണ, തംബുരു, നാഗസ്വരം, ഇടയ്‌ക്ക, മിഴാവ്, തിമില, പഞ്ചവാദ്യം, ചേങ്ങില, ഇലത്താളം, കൊമ്പ്, ഓടക്കുഴൽ തുടങ്ങിയ പരമ്പരാഗത ക്ഷേത്ര കലാകാരന്മാർക്ക് അപേക്ഷിക്കാം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, ലഭിച്ച പുരസ്കാരങ്ങളുടെയും സർട്ടിഫിക്കറ്റുകളുടെയും പകർപ്പ്, ബന്ധപ്പെട്ട കലാരംഗത്തെ വിദഗ്ദ്ധന്റെ സാക്ഷ്യപത്രം, ആധാർ കാർഡ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം മാനേജിംഗ് ഡയറക്‌ടർ, ദി മുത്തൂറ്റ് ഗ്രൂപ്പ് ഹെഡ് ഓഫീസ്, എൻ.എച്ച് ബൈപ്പാസ്, പാലാരിവട്ടം, കൊച്ചി 682028 എന്ന വിലാസത്തിൽ ഈമാസം 30നകം ലഭിക്കണം. അപേക്ഷകവറിൽ മുത്തൂറ്റ് സ്‌നേഹസമ്മാനം 2026നുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തണം.
കലാകാരന്മാരുടെ സംഭാവനകൾക്ക് അംഗീകാരമായും സാമ്പത്തിക പ്രതിസന്ധികൾക്ക് പരിഹാരമെന്ന നിലയിലുമാണ് പദ്ധതിയെന്ന് മുത്തൂറ്റ് ഫിനാൻസ് ഡപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ ജോർജ് മുത്തൂറ്റ് ജോർജ് പറഞ്ഞു.
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് മേധാവി രോഹിത്‌രാജ്, അഞ്ജലി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |