
കൊച്ചി: വിനോദയാത്രക്കാർക്കുള്ള വ്യവസ്ഥകൾ ലഘൂകരിച്ചതിനു പിന്നാലെ ലക്ഷദ്വീപിലേക്ക് സീപ്ളെയിൻ സർവീസ് തുടങ്ങുന്നു. സ്പൈസ് ജെറ്റിന്റെ 20 പേർക്ക് സഞ്ചരിക്കാവുന്ന ആദ്യ സീപ്ലെയിൻ മൂന്നു ദിവസം മുമ്പ് നെടുമ്പാശേരിയിൽ ലാൻഡ് ചെയ്തു. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചാലുടൻ സർവീസ് ആരംഭിക്കും. കനേഡിയൻ വൈക്കിംഗ് ഡി.എച്ച്.സി-6-400 ട്വിൻ ഓട്ടർ വിമാനമാണിത്. സിയാലും സ്പൈസ് ജെറ്റിന്റെ ഭാഗമായ സ്പൈസ് ഷട്ടിലും ചേർന്നാണ് സംരംഭം. കൊച്ചി കായൽ, വയനാട്, ഇടുക്കി എന്നിവിടങ്ങളിലേക്കും സർവീസുണ്ടായേക്കും.
ലക്ഷദ്വീപ് ടിക്കറ്റ് നിരക്ക് 12,000 രൂപയാകുമെന്നാണ് സൂചന. കേന്ദ്രസർക്കാരിന്റെ ഉഡാൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാൽ ഇത് 2000- 4000 രൂപയായി കുറയും. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ വിമാനയാത്രയ്‌ക്ക് അവസരമൊരുക്കാൻ 2016ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ പദ്ധതിയാണ് ഉഡാൻ (ഉഡേ ദേശ് കാ ആം നാഗരിക്).
48 റൂട്ടുകൾ
1.48 റൂട്ടുകൾ സീ പ്ലെയിനിനായി കേരളത്തിന് കഴിഞ്ഞവർഷം അനുവദിച്ചിട്ടുണ്ട്
2. ഇന്ത്യവൺ എയർ, മെഹെയർ, പി.എച്ച്.എൽ, സ്പൈസ് ജെറ്റ് കമ്പനികൾക്കാണ് അനുമതി
3. ഡാമുകളും വിനോദസഞ്ചാരകേന്ദ്രങ്ങളും ബന്ധിപ്പിച്ചാകും സർവീസ്
ആദ്യ സീപ്ലെയിൻ
ആക്രി വിലയ്ക്ക്
2014ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് കേരളത്തിലെ ആദ്യ സീപ്ലെയിൻ പരീക്ഷണ പറക്കലും കായൽ ലാൻഡിംഗും നടത്തിയെങ്കിലും മത്സ്യത്തൊഴിലാളികളുടെ എതിർപ്പിനെത്തുടർന്ന് പദ്ധതി മുന്നോട്ടുപോയില്ല. രണ്ട് മലയാളികൾ തുടങ്ങിയ ഈ കമ്പനി സർവീസ് തുടങ്ങാനാകാതെ പൂട്ടിപ്പോയി. നെടുമ്പാശേരി വിമാനത്താവളത്തിൽ കിടന്ന് തുരുമ്പിച്ച വിമാനം 2019ൽ ബാങ്ക് ജപ്തി ചെയ്ത് ആക്രി വിലയ്ക്ക് വിറ്റു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |