
കോട്ടയം : വില കുതിച്ചതിനൊപ്പം ക്ഷാമവും രൂക്ഷമായതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള സുനാമി ഇറച്ചി വിപണിയിൽ വീണ്ടും സജീവമായി. കശാപ്പ് കേന്ദ്രങ്ങളുടെ എണ്ണം കുറഞ്ഞതോട കോൾഡ് സ്റ്റോറേജ് വഴിയാണ് ഏറെയും വിറ്റഴിക്കുന്നത്. നിലവാരം കുറഞ്ഞ ഇറച്ചി കേരളത്തിലേക്ക് എത്തിക്കാൻ ഏജൻസികളും സജീവമാണ്. ഹോട്ടലുകൾ ,ബാറുകൾ ,വിവിധ ക്യാന്റിനുകൾ എന്നിവിടങ്ങളിലേക്ക് എത്തുന്നവയിൽ അധികവും സുനാമി ഇറച്ചിയാണ്.
കോൾഡ് സ്റ്റോറേജിലോ വഴിയോരത്തെ ഇറച്ചി വില്പന കേന്ദ്രങ്ങളിലോ ഭക്ഷ്യ സുരക്ഷാവകുപ്പ് പരിശോധനയില്ലാത്തതിനാൽ ചത്ത മാടിന്റെ ഇറച്ചി വിറ്റാലും കണ്ടെത്താനാകില്ല. അഞ്ച് വർഷം മുൻപ് പ്രതിമാസം ഒന്നരലക്ഷം അറവുമാടുകൾ ജില്ലയിലേക്ക് എത്തിയിരുന്നു. ഇപ്പോൾ എത്തുന്നത് അൻപതിനായിരത്തിൽ താഴെ. ആന്ധ്രയിൽ മീറ്റ് ഫാക്ടറികളുടെ എണ്ണം വർദ്ധിച്ചതോടെയാണ് പ്രതിസന്ധി രൂക്ഷം. വിവാഹം, മാമ്മോദീസ, ആദ്യകുർബാന തുടങ്ങി ചടങ്ങുകൾ കൂടുതലുള്ള സീസണാണിത്. ഇത് മുതലാക്കിയാണ് സുനാമി ഇറച്ചിയുടെ വിലകൊഴുക്കുന്നത്. പ്രതിദിനം അഞ്ചു അറവുമാടുകളെ അറുത്തു കൊണ്ടിരുന്ന കശാപ്പുശാലകളിൽ ഇപ്പോൾ പ്രതിദിനം ഒരണ്ണം മാത്രമാണ്. കൂടുതൽ അളവിൽ ഇറച്ചി വാങ്ങുന്നവർ സുനാമി ഇറച്ചിയിലേക്ക് തിരിഞ്ഞു. വിലയും കുറവാണ്.
പോത്തിറച്ചി : 480
ആട്ടിറച്ചി 800 - 1000 രൂപ
സുനാമി ഇറച്ചി : 250
അശാസ്ത്രീയം, പക്ഷേ നടപടിയില്ല
തമിഴ്‌നാട്ടിലെ അറവുശാലകളിൽ വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്ന ഇറച്ചി മതിയായ ശീതീകരണ സംവിധാനങ്ങളില്ലാതെയാണ് അതിർത്തി കടന്നെത്തുന്നത്. ഇറച്ചി സംസ്‌കരണവും അശാസ്ത്രീയമായ രീതിയിലാണ്. അറവ് മാടുകളെ ഉൾപ്പെടെ ജില്ലയിലേക്ക് കൊണ്ടുവരുന്നതിന് ഇവയ്ക്ക് അസുഖം ഇല്ലെന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കണം. എന്നാൽ ഭക്ഷ്യ സുരക്ഷ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് ഇറച്ചിക്കടത്ത്. രോഗം മൂലം ചത്ത മാടുകളുടെ ഇറച്ചിയാണോ വിൽക്കുന്നതെന്നും അറിയാനാകില്ല.
ശ്രദ്ധിക്കാം ഇക്കാര്യം
വഴുവഴുപ്പുള്ളതോ, ദുർഗന്ധമുള്ളതുമുള്ള ഇറച്ചി വാങ്ങരുത്
വാങ്ങുമ്പോൾ പഴകിയതല്ലെന്ന് ഉറപ്പുവരുത്തണം.
ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കണം
സുനാമി ഇറച്ചിയുടെ വില്പന കർശനമായി തടയാൻ ഭക്ഷ്യസുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കണം. അനധികൃത കശാപ്പുശാലകൾ അടച്ചു പൂട്ടിക്കണം.
(എബി ഐപ്പ്, ഭക്ഷ്യോപദേശക വിജിലൻസ് സമതി അംഗം)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |