
ചെന്നൈ: ടി.വി.കെ സർക്കാർ രൂപീകരിക്കാനുള്ള തടസങ്ങൾ നീങ്ങുന്നു. രണ്ട് എം.എൽ.എമാരുടെ പിന്തുണ ടി.വി.കെയ്ക്ക് നൽകുമെന്നുെള്ള വി.സി.കെ കത്ത് ടി.വി.കെയ്ക്ക് നൽകി. ഇതോടെ ടി.വി.കെയ്ക്ക് കേവല ഭൂരിപക്ഷത്തിനു വേണ്ട 118 അംഗങ്ങളുടെ പിന്തുണ ലഭിച്ചു. കത്ത് ലഭിച്ച കാര്യം വി.സി.കെയുടെ മുൻ നേതാവും ടി.വി.കെ ഡെപ്യൂട്ടി സെക്രട്ടറിയുമായ ആധവ് അർജുന മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.
വിസികെയുടെ പിന്തുണ ലഭിച്ചതിന് പിന്നാലെ മുസ്ലീം ലീഗും ടിവികെയ്ക്ക് പിന്തുണ നൽകി. രണ്ട് എംഎൽഎമാരുള്ള ലീഗ് കൂടെ പിന്തുണ നൽകിയതോടെ വിജയ്ക്ക് 120 എംഎൽഎമാരുടെ പിന്തുണയായി.
സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങളിൽ നിന്നും അണ്ണാ ഡി.എം.കെ നേരത്തെ പിൻവാങ്ങിയിരുന്നു. പുതുച്ചേരിയിൽ കഴിഞ്ഞിരുന്ന എം.എൽ.എമാരെ ചെന്നൈയിൽ എത്തിച്ച ശേഷം പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി സർക്കാർ രൂപീകരിക്കുന്ന പാർട്ടിക്ക് ആശംസകൾ എന്ന് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. ഇത് അണ്ണാ ഡി.എം.കെ പിൻവാങ്ങുന്നതിന്റെ സൂചനയായിട്ടാണ് തമിഴക രാഷ്ട്രീയം കാണുന്നത്.
പാർട്ടി അദ്ധ്യക്ഷൻ തോൽ തിരുമാളവനെ കോൺഗ്രസ് ദേശീയ പ്രസിഡന്റ് മല്ലുകാർജ്ജുൻ ഖാർഗെ ഫോണിൽ വിളിച്ച് സംസാരിച്ചു. 'ഇന്ത്യ" മുന്നണിയിൽ പെട്ട വി.സി.കെ ടി.വി.കെയ്ക്ക് പിന്തുണ നൽകണമെന്ന് നിർദ്ദേശിച്ചിരുന്നു. തുടർന്നായിരുന്നു പിന്തുണ കത്ത് ലഭിച്ചത്.
വിജയ് അശോക് നഗറിലേക്കുള്ള വി.സി.കെ ഓഫീസിലേക്ക് എത്തുമെന്നാണറിയുന്നത്. ഇവിടെ പൊലീസ് സുരക്ഷ ശക്തമാക്കി. ഇന്നു തന്നെ ഗവർണറെ കാണാനും സാദ്ധ്യതയുണ്ട്. ഞങ്ങളെ ഒതുക്കാൻ ശ്രമിച്ചാലും ഒടുവിൽ നമ്മൾ തീരുമാനിക്കും ആര് ഭരിക്കണമെന്ന്. എന്ന് സമൂഹമാദ്ധ്യമങ്ങളിൽ വി.സി.കെ നിയുക്ത എം.എൽ.എ വണ്ണി അരസ് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. വി.സി.കെയ്ക്ക് മന്ത്രി സ്ഥാനം നൽകാൻ ധാരണയായെന്നും അറിയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |