
കൊച്ചി: ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിക്കുന്ന സ്കൂളുകൾ മിക്സഡ് ആക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന നിബന്ധന എന്തിനെന്ന് ഹൈക്കോടതി. ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകണമെന്ന ഹൈക്കോടതി ഉത്തരവ് ബന്ധപ്പെട്ടവർ നടപ്പിലാക്കാത്തതിനെതിരെ സ്കൂൾ അധികൃതർ നൽകിയ പരാതിയിലാണ് കോടതിയുടെ പാരാമർശം. ഹർജിക്കാരുടെ അപേക്ഷയിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ഉടൻ തീരുമാനമെടുക്കണം. അതുണ്ടായില്ലെങ്കിൽ, തീരുമാനമില്ലാതെ തന്നെ സ്കൂളിൽ ആൺകുട്ടികൾക്കും പ്രവേശനം നൽകാനും ഹർജി തീർപ്പാക്കിയ ഉത്തരവിൽ ജസ്റ്റിസ് കെ.വി. ജയകുമാർ അനുമതി നൽകി.
സ്കൂൾ മിക്സഡ് ആക്കാൻ തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി വേണമെന്ന സർക്കാരിന്റെ സർക്കുലർ നിയമപരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. വിദ്യാഭ്യാസചട്ട പ്രകാരം ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് വിദ്യാഭ്യാസ ഡയറക്ടറാണെന്നും വാദിച്ചു.
ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുമിച്ച് പഠിപ്പിക്കുക എന്നതാണ് നയമെന്ന് സർക്കാരും വ്യക്തമാക്കി. സമീപ സ്കൂളിൽ നിന്ന് പരാതി ലഭിച്ചതിനാലാണ് തീരുമാനം വൈകുന്നതെന്നായിരുന്നു ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയുടെ വിശദീകരണം.
ഇക്കാര്യത്തിൽ വ്യക്തമായ മാർഗ നിർദ്ദേശങ്ങൾ ഇല്ലാത്തത് സേച്ഛാപരമായ തീരുമാനങ്ങൾക്ക് കാരണമാകുമെന്നും ഹൈക്കോടതി വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |