
കൊച്ചി: കൊലപാതകം നടത്താൻ ബോധപൂർവം ശ്രമമുണ്ടായെങ്കിലേ പ്രതിക്കെതിരെ വധശ്രമക്കേസ് നിലനിൽക്കൂവെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം തെളിയിക്കാനായില്ലെങ്കിൽ വധശ്രമക്കേസിൽ ശിക്ഷ നൽകാനാവില്ല. ആക്രമണത്തിലുണ്ടായ പരിക്കിന്റെ സ്വഭാവവും സുപ്രധാനമാണെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു.
തിരൂർ ഗവ. ആശുപത്രിക്കു മുന്നിൽ ഒരാളെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ കൂട്ടായി മൂസാന്റെപുരയ്‌ക്കൽ മനാഫിനെ വധശ്രമക്കുറ്റത്തിന് ഏഴു വർഷം തടവിനു ശിക്ഷിച്ച സെഷൻസ് കോടതി ഉത്തരവ് റദ്ദാക്കിയാണ് നിരീക്ഷണം. 2005 മേയ് 17ന് നടന്ന സംഭവത്തിൽ മഞ്ചേരി സെഷൻസ് കോടതിയാണ് മനാഫിനെ ശിക്ഷിച്ചത്. മറ്റ് നാലു പേർക്കൊപ്പം ചേർന്ന് വധിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്തെന്നാണ് കേസ്.
പരാതിക്കാരന്റെയും കൂടെ ഉണ്ടായിരുന്നവരുടെയും മൊഴികളും ഡോക്ടറുടെ മുറിവ് രേഖയുമാണ് ശിക്ഷയ്‌ക്ക് കാരണമായത്.
കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യം പ്രതിക്കുണ്ടായിരുന്നുവെന്ന് തെളിവുകളിൽ നിന്ന് വ്യക്തമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. തോളിലാണ് കുത്തേറ്റത്. ഇത് ബോധപൂർവമുള്ള വധശ്രമമാണെന്ന് കരുതാനാകില്ലെന്ന് വ്യക്തമാക്കിയാണ് സെഷൻസ് കോടതിയുടെ വിധി റദ്ദാക്കിയത്.
നിയമവിരുദ്ധമായി തടഞ്ഞുവയ്‌ക്കൽ, ആയുധം ഉപയോഗിച്ച് ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾ നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ഇതിന് 41500 രൂപ പിഴയൊടുക്കാനും അല്ലാത്ത പക്ഷം 23 ആഴ്ച തടവനുഭവിക്കാനും ശിക്ഷ വിധിച്ചു. പ്രതി സെഷൻസ് കോടതിയിൽ ഹാജരായി ഭേദഗതി വരുത്തിയ ശിക്ഷാ നടപടിക്ക് വിധേയനാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |