തലശ്ശേരി: കണ്ണൂർ രാമത്തെരുവിലെ വയലിച്ചിരി വീട്ടിൽ കെ. അനിതയെ (55) സ്‌ക്രൂഡ്രൈവർ ഉപയോഗിച്ച് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ നല്ലനടപ്പിനും പിഴയടക്കാനും കോടതി ശിക്ഷിച്ചു. പള്ളിക്കുന്ന് രാമതെരുവിലെ ചിൽഗൻ ഹൗസിൽ സി. റിജേഷിനെ (35) ആണ് തലശേരി ഒന്നാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഫിലിപ് തോമസ് കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പ്രതിയുടെ പ്രായവും പശ്ചാത്തലവും പരിഗണിച്ച കോടതി ജില്ലാ പ്രൊബേഷനറി ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഒരു വർഷത്തെ നല്ല നടപ്പിനും 10000 രൂപ നഷ്ടപരിഹാരം നൽകാനുമാണ് വിധിച്ചത്.
2022 മേയ് 20 ന് നാലോടെ രാമതെരുവിലെ പുരുഷോത്തമന്റെ ഭാര്യ കെ. അനിതയെ വീട്ടിന് മുന്നിലുള്ള റോഡിൽകൂടി നടന്ന് പോകുമ്പോൾ അയൽവാസിയായ പ്രതി മുൻ വൈരാഗ്യം വച്ച് സ്‌ക്രൂഡ്രൈവർ കൊണ്ട് കഴുത്തിന് കുത്തി പരിക്കേൽപ്പിച്ച് എന്നാണ് പ്രോസിക്യൂഷൻ കേസ്.
നഷ്ടപരിഹാരതുക കോടതിയിൽ കെട്ടിവച്ച പ്രതിയെ രണ്ടാൾ ജാമ്യത്തിൽ ഒരു വർഷത്തേക്ക് നല്ല നടപ്പിന് വിട്ടു. കണ്ണൂർ ടൗൺ പൊലീസ് ഇൻസ്‌പെക്ടറായിരുന്ന ശ്രീജിത്ത് കൊടേരി അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡിഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ഇ. ജയറാം ദാസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |