
തൃപ്രയാർ: നാട്ടികയിൽ ആറര കിലോ കഞ്ചാവും മാരകായുധങ്ങളും പിടികൂടിയ കേസിൽ ഒരാൾ കൂടി പിടിയിൽ. വലപ്പാട് കഴിമ്പ്രം സ്വദേശി തൊട്ടാരത്ത് വീട്ടിൽ നന്ദുകൃഷ്ണ(21)യാണ് റൂറൽ പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മീൻപിടിത്തക്കാരനെന്ന വ്യാജേന കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന നാട്ടിക ബീച്ച് സ്വദേശി പുഞ്ചപ്പാടത്ത് വീട്ടിൽ വിഷ്ണുവിനെ (37) വൻ ലഹരിമരുന്ന് ശേഖരവുമായി മാർച്ച് ഒമ്പതിന് റൂറൽ പൊലീസ് പിടികൂടിയിരുന്നു. വിഷ്ണുവിന്റെ വീടിന്റെ ടെറസിൽ ഒളിപ്പിച്ച നിലയിലായിരുന്നു ആറര കിലോ കഞ്ചാവും അഞ്ച് വടിവാളുകൾ, കത്തി, എയർഗൺ, ഡിജിറ്റൽ ത്രാസ് എന്നിവ കണ്ടെടുത്തത്. നാട്ടിലെ തോടുകളിലും കുളങ്ങളിലും മീൻപിടിക്കാനെന്ന മട്ടിൽ പോയി ആളൊഴിഞ്ഞ സ്ഥലങ്ങളിൽവച്ച് കഞ്ചാവ് കൈമാറുന്നതായിരുന്നു ഇവരുടെ രീതി.
ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് ടീമും വലപ്പാട് പൊലീസും ചേർന്ന് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വിഷ്ണുവിന് കഞ്ചാവ് എത്തിച്ചുനൽകിയിരുന്ന വലപ്പാട് സ്വദേശി പണിക്കവീട്ടിൽ മുഹമ്മദ് ഷെജിനെ (30) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |