
തിരുവനന്തപുരം:ഭരണമാറ്റം ഉറപ്പായതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ ഫയലുകൾ കൂട്ടത്തോടെ നശിപ്പിച്ച സംഭവത്തിൽ അന്വേഷണമുണ്ടായേക്കും.
ഈ ആവശ്യയുന്നയിച്ച് വിവിധ യു.ഡി.എഫ്.അനുകൂല സർവ്വീസ് സംഘടനകൾ പ്രതിപക്ഷ നേതാവിന് പരാതി നൽകിയിട്ടുണ്ട്.ചീഫ് സെക്രട്ടറിക്കും വകുപ്പു സെക്രട്ടറിമാർക്കുമാണ് ഫയൽ സൂക്ഷിക്കുന്നതിനുള്ള ചുമതല.
സെക്രട്ടേറിയറ്റിലെ ഫയൽ നശിപ്പിക്കുന്നതിന് കൃത്യമായ നടപടിക്രമമുണ്ട്. ഓരോ ഫയലും എത്ര കാലം സൂക്ഷിക്കണമെന്ന് സമയക്രമവും ചട്ടവുമുണ്ട്. ഇതു പാലിക്കാതെ ഭരണമൊഴിയും മുൻപ് കൂട്ടത്തോടെ ഫയൽ നശിപ്പിക്കുന്നതും നീക്കം ചെയ്യുന്നതും സംശയകരമാണ്. ചട്ടം പാലിച്ചാണോ ഫയലുകൾ കൂട്ടത്തോടെ നശിപ്പിച്ചതെന്നതിനെ കുറിച്ചായിരിക്കും അന്വേഷണം..
സംസ്ഥാനത്ത് ഇ.ഫയൽ സംവിധാനം നടപ്പാക്കിയിട്ടുണ്ടെങ്കിലും ഫിസിക്കൽ ഫയൽ രൂപീകരിക്കുന്നതിന് നിയമ തടസ്സമില്ല.ഇതു മുതലെടുത്താണ് പാർട്ടി,വ്യക്തി സ്വാധീനമുള്ള പ്രശ്നങ്ങളിൽ ഫിസിക്കൽ ഫയൽ സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ വിവിധ വകുപ്പുകളിലേയും ആയിരക്കണക്കിന് ഫയലുകളാണ് ഷ്രെഡ്ഡിംഗ് മെഷീനിലിട്ട് നുറുക്കി നശിപ്പിക്കുന്നത്. വോട്ടെടുപ്പ് ഫലം പുറത്തു വന്ന ദിവസം മുതൽ ഫയലുകൾ കെട്ടുകണക്കായി കൊണ്ടുവന്ന് നശിപ്പിക്കുകയാണ്. ഇതിനുള്ളിൽ എന്താണുള്ളതെന്ന് വ്യക്തമല്ല.മുഖ്യമന്ത്രിയുടെ ഓഫിസ് അടക്കം പ്രവർത്തിക്കുന്ന സെക്രട്ടേറിയറ്റ് മന്ദിരത്തിൽ നിന്നുള്ള ഫയലുകൾ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തു വന്നതിനു പിന്നാലെ പഴ്സനൽ സ്റ്റാഫ് കൊണ്ടുപോയിരുന്നു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനു ശേഷം മുൻ തീയതി രേഖപ്പെടുത്തി സർക്കാർ ഒട്ടേറെ ഉത്തരവുകൾ പുറപ്പെടുവിച്ചിരുന്നു. ഇ ഓഫിസ് സംവിധാനം ഒഴിവാക്കിയാണ് ഇതിനുള്ള ഫയൽ നീക്കങ്ങൾ നടത്തിയത്. ഇ ഓഫിസ് വഴി ഫയൽ നീക്കിയാൽ ഡിജിറ്റൽ ഒപ്പിൽ മുൻ തീയതി രേഖപ്പെടുത്താൻ കഴിയാത്തതിനാലാണ് കടലാസ് ഫയലുകൾ സൃഷ്ടിച്ചത്.ഇത്തരം ഫയലുകളാണ് നശിപ്പിക്കുന്നതെന്നാണ് അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |