
കൊച്ചി: കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാൽ സംസ്ഥാനത്തെ സ്കൂൾ അദ്ധ്യാപക പരിശീലനം ഓൺലൈനാക്കും. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിനെത്തുടർന്നാണ് ഫണ്ട് കേന്ദ്രം തടഞ്ഞുവച്ചിരിക്കുന്നത്. ഇതോടെ, സമഗ്ര ശിക്ഷാ കേരളയുടെ (എസ്.എസ്.കെ) ദൈനംദിന പ്രവർത്തനങ്ങൾ പ്രതിസന്ധിയിലാണ്. സംസ്ഥാന സർക്കാരിനോട് അടിയന്തര സഹായം അഭ്യർത്ഥിച്ച് എസ്.എസ്.കെ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും അനുകൂല തീരുമാനമുണ്ടായിട്ടില്ല. നേരിട്ട് നടത്തുന്ന അദ്ധ്യാപക പരിശീലനത്തിന് കോടികൾ ചെലവു വരും. കൊവിഡ് കാലത്തിന് സമാനമായി ഇക്കുറിയും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി പരിശീലനം പൂർത്തിയാക്കാനാണ് തീരുമാനം.
കഴിഞ്ഞ വർഷത്തെ അദ്ധ്യാപക പരിശീലനവുമായി ബന്ധപ്പെട്ട യാത്രാബത്തയും മറ്റ് പ്രതിഫലങ്ങളും ഇനിയും നൽകാനുണ്ട്. രണ്ട് കോടി രൂപയാണ് കുടിശിക.
മേയ് 16 മുതൽ പരിശീലനം
മേയ് 16 മുതൽ 30 വരെയാണ് സംസ്ഥാനത്തെ ഒന്നര ലക്ഷത്തോളം എൽ.പി, യു.പി, ഹൈസ്കൂൾ അദ്ധ്യാപകരുടെ പരിശീലനം. അഞ്ച് ദിവസത്തെ പരിശീലന പരിപാടിക്കായുള്ള മൊഡ്യൂളുകൾ ഈ മാസം അവസാനത്തോടെ തയ്യാറാക്കും. പുതിയ അദ്ധ്യയന വർഷത്തെ പാഠ്യപദ്ധതി പരിഷ്കരണങ്ങളും അദ്ധ്യാപന രീതികളും ഓൺലൈൻ ക്ലാസുകളിലൂടെ അദ്ധ്യാപകരിൽ എത്തിക്കും.
സർക്കാരിലേക്ക് ഫണ്ട് ആവശ്യപ്പെട്ട് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. ഇപ്പോൾ ഓൺലൈനായി അദ്ധ്യാപക പരിശീലന ക്ലാസുകൾ നടത്തുക മാത്രമാണ് ഏക പോംവഴി.
ഡോ. ആർ.കെ.ജയപ്രകാശ്
ഡയറക്ടർ
സ്റ്റേറ്റ് കൗൺസിൽ ഒഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ്.സി.ആർ.ടി)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |