
തിരുവനന്തപുരം: മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ ഏറെ വിയർപ്പൊഴുക്കിയതിന് പിന്നാലെ കോൺഗ്രസിന്റെ അടുത്ത കടമ്പ കെ.പി.സി.സി അദ്ധ്യക്ഷനെ കണ്ടെത്തൽ. ഇപ്പോഴത്തെ പ്രസിഡന്റ് സണ്ണിജോസഫ് മന്ത്രിസഭാംഗമാവുമെന്നുറപ്പ്. അദ്ദേഹത്തിന്റെ പിൻഗാമിയെ നിശ്ചയിക്കാൻ പലവിധ മാനദണ്ഡങ്ങൾ നോക്കേണ്ടി വരും.
ക്രിസ്ത്യൻ പ്രാതിനിദ്ധ്യ പ്രകാരമാണ് കെ.സുധാകരന്റെ പിൻഗാമിയായി സണ്ണി ജോസഫ് എത്തിയത്. മുതിർന്ന നേതാക്കളായ ബെന്നിബഹനാൻ, ആന്റോ ആന്റണി എന്നിവരുടെ പേരുകൾ പല ഘട്ടങ്ങളിലായി ഉയർന്നുവന്നിട്ടുള്ളതാണ്. ഇപ്പോഴും ആദ്യ പരിഗണന ഈ പേരുകളിലേക്കാവും എത്തുക. ദളിത് വിഭാഗത്തിന് പ്രാതിനിദ്ധ്യം നൽകാനാണ് തീരുമാനമെങ്കിൽ കൊടിക്കുന്നിൽ സുരേഷിനാണ് സാദ്ധ്യത. പുതിയ മന്ത്രിസഭയിൽ കോൺഗ്രസിൽ നിന്നും ഘടകകക്ഷികളിൽ നിന്നുമായി അര ഡസനിലേറെ മന്ത്രിമാർ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നാവാനാണ് സാദ്ധ്യത. ലീഗിന്റെയും കോൺഗ്രസിന്റെയും പ്രതിനിധികളായി അര ഡസനോളം മന്ത്രിമാർ മുസ്ലീം വിഭാഗത്തിൽ നിന്നുമാവും. അങ്ങനെ വരുമ്പോൾ കെ.പി.സി.സി അദ്ധ്യക്ഷ പദം ക്രിസ്ത്യൻ വിഭാഗത്തിന് നൽകുമോ എന്നതാണ് ചോദ്യം. മുഖ്യമന്ത്രിയിയി നായർ വിഭാഗത്തിൽ നിന്നുള്ള ആൾ വരുമെന്ന് ഉറപ്പാണ്. അപ്പോൾ ഈഴവ സമുദായത്തിൽ നിന്നുള്ള ഒരാൾ കെ.പി.സി.സി അദ്ധ്യക്ഷനാവേണ്ടതാണ്.
മന്ത്രി സഭാ രൂപീകരണം പൂർത്തിയായ ശേഷമാവും കെ.പി.സി.സി പ്രസിഡന്റ് ചർച്ചയിലേക്ക് കടക്കുക. ഇതിനൊപ്പം പകുതിയോളം ജില്ലകളിൽ ഡി.സി.സി അദ്ധ്യക്ഷന്മാരെയും തീരുമാനിക്കേണ്ടതുണ്ട്. ഇതിൽ പലരും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരാണ്. ചില ജില്ലകളിൽ സംഘടനാ സംവിധാനം വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന വികാരവുമുണ്ട്. കെ.പി.സി.സി അദ്ധ്യക്ഷനൊപ്പം മറ്റു സംഘടനാ ഭാരവാഹികളെയും നിശ്ചയിക്കും. മുഖ്യമന്ത്രിയെ തീരുമാനിച്ചു കഴിയുമ്പോൾ ചില പൊട്ടിത്തെറികളുണ്ടാവുമെന്നുറപ്പാണ്. മൂന്ന് പേരിൽ മുഖ്യമന്ത്രി പദം നഷ്ടപ്പെടുന്ന രണ്ട് നേതാക്കളും കെ.പി.സി.സി അദ്ധ്യക്ഷനെ നിശ്ചയിക്കുന്നതിൽ ഇടപെടൽ നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |