
കോട്ടയം: വോട്ടുചെയ്യാൻ പോയ ഭൂരിഭാഗം അന്യസംസ്ഥാന തൊഴിലാളികളും തിരഞ്ഞെടുപ്പ് ഫലം വന്നിട്ടും തിരികെ മടങ്ങുന്നില്ല. വിമാന ടിക്കറ്റും കൂലിവർദ്ധനയുമുൾപ്പെടെ തൊഴിലുടമകൾ വാഗ്ദാനം ചെയ്തിട്ടും ഇവർ വിമുഖത കാട്ടുകയാണ്. കെട്ടിട നിർമ്മാണം, പ്ളൈവുഡ്, ഹോട്ടൽ, പഴം, പച്ചക്കറി, മീൻ, ഇറച്ചി വ്യാപാര ശാലകൾ, ക്വാറികൾ തുടങ്ങിയ മേഖലകളിൽ ജോലി ചെയ്തിരുന്ന ബംഗാൾ, അസാം സ്വദേശികളായ പത്തു ലക്ഷത്തിലേറെ പേർ വോട്ടുചെയ്യാൻ നാട്ടിലേക്ക് പോയെന്നാണ് യൂണിയനുകളുടെ കണക്ക്. കേരളത്തിലേക്ക് ട്രെയിനിൽ പുറപ്പെട്ട ബംഗാൾ സ്വദേശികളിൽ പലരും ഭരണമാറ്റത്തെത്തുടർന്ന് അക്രമം വ്യാപകമായതോടെ കുടുംബത്തിന്റെ സുരക്ഷ ഓർത്ത് തിരികെപ്പോയി.
എസ്.ഐ.ആറിന്റെ ഭാഗമായി, വോട്ടു ചെയ്തില്ലെങ്കിൽ പട്ടികയിൽ നിന്ന് ഒഴിവാകുമെന്ന പ്രചാരണം ഇവർക്കിടയിലുണ്ടായിരുന്നു. തൊഴിലും ഉയർന്ന കൂലിയും ഉറപ്പാക്കാമെന്ന വാഗ്ദാനവും രാഷ്ട്രീയ പാർട്ടികൾ നൽകിയിരുന്നു. നാടുവിട്ടു നിന്നാൽ സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്ന ആശങ്കയും ഇവർക്കിടയിലുണ്ട്. വർഷങ്ങളായി കേരളത്തിൽ തൊഴിൽ ചെയ്ത് സാമ്പത്തിക നില മെച്ചപ്പെട്ട നിരവധിപ്പേരുണ്ട്. ഇവരും തിരികെ വരാൻ താത്പര്യപ്പെടുന്നില്ല.
നിർമ്മാണ പ്രവർത്തനങ്ങൾ പ്രതിസന്ധിയിൽ
പറഞ്ഞ സമയത്ത് വീടുകളും കെട്ടിടങ്ങളും പൂർത്തിയാക്കാനാകാത്തത് വൻകിട, ചെറുകിട നിർമ്മാണ മേഖലകളെ ബാധിക്കുന്നു. വീടു നിർമ്മാണങ്ങൾ വഴിമുട്ടിയത് കരാറുകാരും വീട്ടുകാരും തമ്മിലുള്ള അസ്വാരസ്യങ്ങൾക്കും കാരണമായിട്ടുണ്ട്. ഹോട്ടലുകളിൽ തൊഴിലാളികളെ കിട്ടാനില്ല. പെരുമ്പാവൂരിലെ തടിവ്യവസായവും തിരിച്ചടി നേരിടുന്നുണ്ട്. കശുഅണ്ടി, കയറ്റിയിറക്ക് മേഖലകളിലും പ്രതിസന്ധിയുണ്ട്.
സംസ്ഥാനത്ത് ജോലി ചെയ്യുന്നത്
15 ലക്ഷം ബംഗാൾ സ്വദേശികൾ
12 ലക്ഷം അസാംകാർ
പ്രതിവർഷം സമ്പാദിക്കുന്നത്: 60,000 കോടി വരെ
ശേഷിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ കൂലി കൂട്ടി ചോദിക്കുകയാണ്. നിർമ്മാണങ്ങൾ മുടങ്ങിയത് വലിയ പ്രതിസന്ധിയാണ്.
കെ.സുധീർ,
ജോയിന്റ് സെക്രട്ടറി ലെൻസ് ഫെഡ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |