
യുഎസ്- ഇറാൻ യുദ്ധം ആഗോളതലത്തിൽ പ്രതിസന്ധി സൃഷ്ടിച്ചതിന് പിന്നാലെ രാജ്യത്ത് സാമ്പത്തിക നിയന്ത്രണം നിർദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസമാണ് രംഗത്തെത്തിയത്. കൊവിഡ് കാലത്തിന് സമാനമായ രീതിയിലുള്ള നിയന്ത്രണങ്ങൾ ജനം സ്വയം ചെയ്യണമെന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതിൽ ഒന്ന്, ജീവനക്കാർ വർക്ക് ഫ്രം ഹോമിലേക്ക് മാറണമെന്നാണ്. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ തായ്ലൻഡ്, പാകിസ്ഥാൻ അടക്കമുള്ള രാഷ്ട്രങ്ങൾ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. ഇന്ത്യയിലും ഈ രീതി നടപ്പിലാക്കണമെന്ന് നരേന്ദ്ര മോദി ആഹ്വാനം ചെയ്തതോടെ കൊവിഡ് കാലത്തേതിന് സമാനമായ ഒരു സാഹചര്യത്തിലേക്ക് ഇന്ത്യ കടക്കുമോ?
ഹൈദരാബാദിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് നരേന്ദ്ര മോദി ജനങ്ങൾ സ്വീകരിക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് നിർദ്ദേശിച്ചത്. ആഗോളതലത്തിൽ ഇന്ധനവില കുതിച്ചുയരുന്നു, ഇന്ധനം ലാഭിക്കാൻ പൊതുഗതാഗതം, വർക്ക് ഫ്രം ഹോം, കാർ പൂളിംഗ് എന്നിവ ഉപയോഗിക്കണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചത്. ഇതിന് മുമ്പ് കൊവിഡ് സമയത്താണ് ഇന്ത്യയിലെ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനം നടപ്പാക്കിയത്. ലോക്ക്ഡൗൺ കാരണം യാത്ര നിയന്ത്രിച്ചു. കൊറോണ വൈറസ് കേസുകൾ ഉച്ചസ്ഥായിയിലെത്തിയതോടെ സാമൂഹിക അകലം ഒരു മാനദണ്ഡമായി മാറിയതോടെ ഓഫീസുകൾ, മീറ്റിംഗുകൾ, ക്ലാസുകൾ എന്നിവ ഓൺലൈനിലേക്ക് മാറി.
എല്ലാം സാധാരണ നിലയിലേക്ക് മാറിയതോടെ മിക്ക കമ്പനികളും ജീവനക്കാരോട് ഓഫീസിലേക്ക് തിരിച്ചെത്താൻ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ചില കമ്പനികൾ ഹൈബ്രിഡ് രീതിയിലേക്കും ചുവടുവച്ചിട്ടുണ്ട്. ആഴ്ചയിൽ ചില ദിവസങ്ങളിൽ മാത്രം ഓഫീസിൽ എത്തുന്ന സംവിധാനമാണ് ഹൈബ്രിഡ്. സർക്കാർ ഇതുവരെ ഒരു വർക്ക് ഫ്രം ഹോം നയം നിർബന്ധമാക്കിയിട്ടില്ലെങ്കിലും, പ്രധാനമന്ത്രി മോദിയുടെ അഭ്യർത്ഥന കമ്പനികളെ വിദൂര ജോലി പ്രോത്സാഹിപ്പിക്കാൻ പ്രേരിപ്പിച്ചേക്കാം.
ഇറാനിലെ യുദ്ധത്തിനിടയിൽ ഊർജ്ജ ആവശ്യകതയിലുള്ള സമ്മർദ്ദം ലഘൂകരിക്കുന്നതിനായി നിരവധി രാജ്യങ്ങൾ, പ്രത്യേകിച്ച് ഏഷ്യൻ രാജ്യങ്ങൾ വർക്ക് ഫ്രം ഹോമിലേക്ക് തിരിഞ്ഞിട്ടുണ്ട്. പാകിസ്ഥാൻ സർക്കാർ ജീവനക്കാർക്ക് നാല് ദിവസം ഓഫീസിൽ എത്തിയാൽ മതി. ബാക്കിയുള്ള ദിവസം വീട്ടിൽ നിന്ന് ജോലി ചെയ്താൽ മതി. ബാങ്കിംഗ് സ്ഥാപനങ്ങൾ ഒഴികെയുള്ള പ്രൈവറ്റ് കമ്പനികളോട് വർക്ക് ഫ്രം ഹോം നടപ്പിലാക്കാൻ പാക് സർക്കാർ നിർദ്ദേശം നൽകി. പാകിസ്ഥാനിലെ എല്ലാ സ്‌കൂളുകളിലും ഇപ്പോൾ ഓൺലൈൻ ക്ലാസുകളിലേക്കും മാറിയിട്ടുണ്ട്.
ഇന്ധനം ലാഭിക്കുന്നതിനുള്ള നടപടിയായി, പശ്ചിമേഷ്യയിൽ നിന്ന് 95 ശതമാനവും എണ്ണ ഇറക്കുമതി ചെയ്യുന്ന ഫിലിപ്പീൻസ്, സർക്കാർ ജീവനക്കാരോട് നാല് പ്രവൃത്തി ദിവസമാക്കാൻ നിർദ്ദേശിച്ചിരുന്നു. മാർച്ചിൽ, പ്രസിഡന്റ് ഫെർഡിനാൻഡ് മാർക്കോസ് ജൂനിയർ ഊർജ്ജ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഇന്ധനച്ചെലവ് വർദ്ധിക്കുന്നതിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.
ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തെ വളരെയധികം ആശ്രയിക്കുന്ന വിയറ്റ്നാം, പെട്രോൾ, ഡീസൽ വിലകളിൽ ഗണ്യമായ വർധനവുണ്ടായതിനെത്തുടർന്ന് വീട്ടിലിരുന്ന് ജോലി ചെയ്യുന്ന രീതി സ്വീകരിക്കാൻ കമ്പനികളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ, ഏജൻസികൾ, സ്റ്റാറ്റിയൂട്ടറി ബോഡികൾ, സർക്കാരുമായി ബന്ധപ്പെട്ട കമ്പനികൾ എന്നിവയ്ക്കായി ആഴ്ചയിൽ മൂന്ന് ദിവസത്തെ വർക്ക് ഫ്രം നയം മലേഷ്യ നടപ്പിലാക്കിയിട്ടുണ്ട്. പുതിയ നിയന്ത്രണങ്ങൾ ലോകത്തിലെ വിവിധ രാജ്യങ്ങൾ നടപ്പാക്കുന്നതോടെ കൊവിഡ് കാലത്തേതിന് സമാനമായ പ്രതിസന്ധിയിലേക്ക് ലോകം കടന്നേക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |