
നെടുങ്കണ്ടം: അമ്മയെയും സഹോദരനെയും കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതി പച്ചടി തോട്ടുവാക്കട പൊന്നൂട്ടിയിൽ സജി (43) എട്ടു വർഷം മുമ്പ് പിതാവ് മാത്യുവിനെയും (73) കൊന്ന് കുഴിച്ചുമൂടിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചതായി സൂചന.
വെള്ളിയാഴ്ച സജിയുടെ വീടിന് സമീപം പൊലീസ് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഒരു അസ്ഥി കക്ഷണവും വസ്ത്രങ്ങളും കണ്ടെത്തി. എന്നാൽ അസ്ഥി മനുഷ്യന്റേതല്ലെന്നാണ് പ്രാഥമിക നിഗമനം. അസ്ഥിയടക്കം ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയാലേ ഇവ മാത്യുവിന്റേതാണോയെന്ന് സ്ഥിരീകരിക്കാനാകൂ. മറ്റൊരിടത്ത് പശുവിന്റെ തലയോട്ടിയുടേതെന്ന് കരുതുന്ന അവശിഷ്ടങ്ങളും ലഭിച്ചു. ഇവിടെ മുമ്പ് കാലിത്തൊഴുത്തും ചാണകക്കുഴിയും ഉണ്ടായിരുന്നതായാണ് അറിയുന്നത്. അമ്മ മേരിക്കുട്ടിയെയും (70), സഹോദരൻ റെജിയെയും (54) കൊന്ന് കുഴിച്ചിട്ടതിന് സമീപത്ത് തന്നെയാണ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ തുടങ്ങിയ തെളിവെടുപ്പ് രാത്രിയിലാണ് അവസാനിച്ചത്. പിതാവിനെ കൊലപ്പെടുത്തിയെന്നും ഇല്ലെന്നും പ്രതി മൊഴി മാറ്റിപറയുന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. കഴിഞ്ഞ 27നാണ് സജി അമ്മ മേരിക്കുട്ടിയെയും സഹോദരൻ റെജിയെയും കൊലപ്പെടുത്തിയെന്ന് കണ്ടെത്തിയത്. ഏപ്രിൽ രണ്ട് മുതൽ മേരിക്കുട്ടിയെയും മകൻ റെജിയെയും കാണാനില്ലായിരുന്നു. സജിയുടെ സഹോദരി നൽകിയ പരാതി പ്രകാരം പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് ഇരട്ടക്കൊലപാതകം പുറംലോകമറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |