
കോട്ടയം : വാണിജ്യ സിലിണ്ടർ വില വർദ്ധനയെ തുടർന്ന് ഹോട്ടലുകൾക്കും, ബേക്കറികൾക്കും താഴുവീഴുമ്പോൾ മേഖലയെ ആശ്രയിക്കുന്ന തൊഴിലാളി കുടുംബങ്ങളും, സംരംഭകരും ദുരിതത്തിൽ. ഒരു ഹോട്ടൽ അടച്ചു പൂട്ടുമ്പോൾ നിരവധി കുടുംബങ്ങളാണ് പ്രതിസന്ധിയിലാകുന്നത്. ചെറിയ ഹോട്ടലുകളിൽ പാചകക്കാരും സപ്ലൈയർമാരും ക്ലീനർമാരും ഉൾപ്പെടെ കുറഞ്ഞത് 10 പേർ ജോലി ചെയ്യുന്നുണ്ട്. ഹോട്ടലുകളിൽ കള്ളപ്പം, ഇടിയപ്പം, പാലപ്പം, ഇഡ്ഡലി, ഉഴുന്നുവട, പരിപ്പുവട, എത്തയ്ക്കാപ്പം തുടങ്ങിയവയും മിക്കവരും പുറത്തു നിന്ന് വാങ്ങുകയാണ്. ഇത്തരം സംരംഭങ്ങൾ നടത്തി ഉപജീവനം നടത്തുന്നവരും ഏറെയാണ്. കുടുംബശ്രീ ഉൾപ്പെടെ നിരവധി യൂണിറ്റുകളും നടത്തുന്നുണ്ട്. ഇവരും എന്ത് ചെയ്യുമെന്ന ആശങ്കയിലാണ്. സന്ധ്യമയങ്ങുന്നതോടെ വഴിയോരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടക്കാർക്ക് വിറക് അടുപ്പു കൂട്ടി പാചകം ചെയ്യാൻ സാധിക്കില്ല. 3100 രൂപയ്ക്ക് സിലിണ്ടർ വാങ്ങിയാൽ പണിക്കൂലി പോലും മിച്ചംകിട്ടാത്ത സ്ഥിതിയാണെന്ന് വ്യാപാരികൾ പറയുന്നു.
കാറ്ററിംഗുകാർക്കും രക്ഷയില്ല
കല്യാണ, ആദ്യകുർബാന സീസൺ കാലമായതിനാൽ കാറ്ററിംഗ് യൂണിറ്റുകൾക്കു മാസങ്ങൾക്കു മുൻപേ ഓർഡറുകൾ ലഭിച്ചിരുന്നു. പല കാറ്ററിംഗുകാരും പാചകം വിറകടുപ്പിലേക്ക് മാറ്യെറിങ്കിലും കൊടുംചൂടും പ്രതിസന്ധിയാകുന്നു. കൃത്യ സമയത്ത് പറഞ്ഞ അളവിൽ ഭക്ഷണം എത്തിക്കണം. വിറകായാലും ഗ്യാസ് ആയാലും നേരത്തെ പറഞ്ഞ് ഉറപ്പിച്ച വില വലിയ തോതിൽ വ്യത്യാസപ്പെടുത്തുമ്പോൾ അത് ഭക്ഷണം ഏൽപ്പിച്ചവർക്കും ബുദ്ധിമുട്ടാകും.
''ചായ മുതൽ എല്ലാ ഭക്ഷണപദാർത്ഥങ്ങൾക്കും വില കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് ഉടമകൾ. ഇത് കച്ചവടം കുറയാൻ ഇടയാക്കും. ഈ സാഹചര്യത്തിൽ അടിയന്തരമായി വിലവർദ്ധനവ് പിൻവലിക്കണം.
(ഹോട്ടൽ ഉടമകൾ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |