
കഴിഞ്ഞ വർഷം ഒന്നാംവിള ഇറക്കിയത് 50 ഏക്കറിൽ
പല പാടശേഖരങ്ങളിലും പൊടിവിത തുടങ്ങി
കർഷകർക്ക് സൗജന്യമായി 12,500 കിലോ നെൽവിത്ത് വിതരണം ചെയ്തു
ജ്യോതി വിത്താണ് കൃഷിക്ക് നൽകിയത്
പട്ടാമ്പി: കുലുക്കല്ലൂർ പഞ്ചായത്തിൽ ഇത്തവണ 60 ഏക്കറിൽ ഒന്നാംവിള നെൽക്കൃഷി ഇറക്കും. പുറമത്തറ, കുലുക്കല്ലൂർ, പാടശേഖരങ്ങളിലാണ് പ്രധാനമായും ഒന്നാംവിള നെൽക്കൃഷി ഇറക്കുന്നത്. മുളയൻകാവ് പാടശേഖരത്തും ഏതാനും കർഷകർ ഒന്നാംവിള നെൽക്കൃഷി ചെയ്യുന്നുണ്ട്. നിലവിൽ കർഷകർക്ക് 50 ഏക്കറിലേക്കുള്ള നെൽവിത്ത് കൃഷിഭവൻവഴി വിതരണം ചെയ്തു കഴിഞ്ഞു.
പല പാടശേഖരങ്ങളിലും പൊടിവിത തുടങ്ങി. ഒന്നര പതിറ്റാണ്ടിന് ശേഷം കഴിഞ്ഞവർഷമാണ് പഞ്ചായത്തിൽ ഒന്നാംവിള നെൽക്കൃഷി സജീവമാക്കാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം 50 ഏക്കറിലായിരുന്നു ഒന്നാംവിള ഇറക്കിയത്. ഇതേ പാത പിൻതുടർന്നാണ് ഇത്തവണ 60 ഏക്കറിലേക്ക് ഒന്നാംവിള വ്യാപിപ്പിച്ചിരിക്കുന്നത്.
പഞ്ചായത്തിൽ 150 ഹെക്ടറിലാണ് രണ്ടാംവിള നെൽക്കൃഷി ചെയ്യാറ്. ഉമ, പൊൻമണി വിത്തുകളാണ് ഉപയോഗിക്കുക. ജലസേചന സൗകര്യത്തിന്റെ അപര്യാപ്തയും കാട്ടുപന്നി ശല്യവുമാണ് പലപ്പോഴും കർഷകർക്ക് ദുരിതം സൃഷ്ടിക്കുന്നത്. ഇതിനെയെല്ലാം മറികടക്കാൻ കഴിയുമെന്ന് പ്രതീക്ഷയിൽ തന്നെയാണ് കർഷകർ വീണ്ടും ഒന്നാംവിള നെൽക്കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
ഹെക്ടറിന് 20,000 രൂപ നിരക്കിൽ ഉഴവുകൂലിയും നൽകും. കർഷകരുടെ കൂട്ടായ്മയിലാണ് നെൽക്കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾ പഞ്ചായത്തിൽ നടത്തിവരുന്നത്.
പി.കെ. ഇഷ്റത്,കൃഷി ഓഫീസർ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |