വിതുര: വിതുര ജനമൈത്രി പൊലീസ് സ്റ്റേഷനിലെത്തുന്നവർ സൂക്ഷിച്ചില്ലെങ്കിൽ തെരുവ് നായ്ക്കളുടെ കടിയേൽക്കേണ്ടിവരും. സ്റ്റേഷൻ പരിസരം നായ്ക്കളുടെ വിഹാരകേന്ദ്രമായിട്ട് മാസങ്ങളായി. പേവിഷബാധയുള്ള നായ്ക്കളുമുണ്ട് കൂട്ടത്തിൽ. ഇവയുടെ ശല്യം കാരണം ഉദ്യോഗസ്ഥർക്കും സ്റ്റേഷനിലേക്ക് കയറുവാൻ കഴിയാത്ത സ്ഥിതിയാണ്. ആളുകളെ ആക്രമിക്കുവാൻ ശ്രമിച്ച സംഭവവുമുണ്ടായി.
പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയോരത്താണ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്. സ്റ്റേഷന് സമീപമുള്ള വിതുര കലുങ്ക് ജംഗ്ഷനിലും അനവധി നായ്ക്കൾ തമ്പടിച്ചിട്ടുണ്ട്. രാത്രിയിൽ ബസിറങ്ങുന്നവരെ നായ്ക്കൾ ആക്രമിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ആശുപത്രി, ബസ് സ്റ്റേഷൻ പരിസരങ്ങളും ഇവരുടെ വിഹാരകേന്ദ്രങ്ങളാണ്. പൊൻമുടി തിരുവനന്തപുരം സംസ്ഥാനപാതയോരങ്ങളിൽ വലിച്ചെറിയുന്ന മാലിന്യങ്ങളാണ് തെരുവുനായ്ക്കളുടെ ഭക്ഷണം. തെരുവ് നായ്ക്കൾ വീടുകളിൽ കയറി കോഴികളേയും, ആടുകളേയും കടിച്ച് കൊന്ന സംഭവവുമുണ്ടായി.
നടപടികൾ വൈകുന്നു
തെരുവുനായ്ശല്യം പൊൻമുടിയിലെത്തുന്ന വിനോദസഞ്ചാരികളേയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. കല്ലാർ, പൊൻമുടി, ബോണക്കാട്, പേപ്പാറ മേഖലകളിലും നായ് ശല്യമുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടും നടപടികൾ സ്വീകരിക്കുന്നില്ല. രാത്രികാലങ്ങളിൽ തലസ്ഥാനനഗരിയിൽ നിന്നും വാഹനങ്ങളിൽ വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ തെരുവ് നായ്ക്കളെ കൊണ്ടിറക്കിവിടുന്നുണ്ട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |