
കൊച്ചി: ജില്ലയിലെ 14 മണ്ഡലങ്ങളും തൂത്തുവാരി പറഞ്ഞതെല്ലാം പ്രാവർത്തികമാക്കി ടീം യു.ഡി.എഫ്. എല്ലാ മണ്ഡലങ്ങളിലും സമഗ്രാധിപത്യം. ഇടതിന്റെ കൈയിലുണ്ടായിരുന്ന കുന്നത്തുനാട്, വൈപ്പിൻ, കൊച്ചി, കളമശേരി, കോതമംഗലം എന്നീ അഞ്ച് മണ്ഡലങ്ങളും യു.ഡി.എഫ് പിടിച്ചെടുത്തു. വ്യവസായമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പി. രാജീവിനുവരെ തോൽവി. കൊച്ചിയൊഴികെ എല്ലായിടത്തും 10,000ന് മുകളിൽ ഭൂരിപക്ഷം.
ആകാംക്ഷയോടെ കാത്തിരുന്ന കളമശേരി മണ്ഡലത്തിൽ വ്യവസായമന്ത്രി പി. രാജീവ് പ്രതീക്ഷ വച്ച പല ബൂത്തുകളിലും പിന്നാക്കംപോയതോടെ പരാജയം. അബ്ദുൾ ഗഫൂർ മണ്ഡലം പിടിച്ചത് 16,312 വോട്ടിന്. തൃക്കാക്കരയിലും പിറവത്തും മൂവാറ്റുപുഴയിലും എറണാകുളത്തും, അങ്കമാലിയിലുമെല്ലാം ഭൂരിപക്ഷം 30,000 കടന്ന് കുതിച്ചു.
ഉയർന്ന ഭൂരിപക്ഷം
യു.ഡി.എഫിന് പരാജയം സംഭവിച്ചാൽ രാഷ്ട്രീയ വനവാസമെന്ന് പറഞ്ഞ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ സി.പി.ഐയിലെ ഇ.ടി. ടൈസനെ തറപറ്റിച്ചത് 20600 വോട്ടുകൾക്ക്. ആലുവയിൽ അൻവർ സാദത്ത് വിജയതേരോട്ടം ഇത്തവണയും തുടർന്നു. ഭൂരിപക്ഷവും ഉയർത്തി. ഇത്തവണ 29,143. പിറവത്ത് അനൂപ് ജേക്കബ് ഓരോ തവണയും തന്റെ ഭൂരിപക്ഷം ഉയർത്തുന്ന കാഴ്ച ഇത്തവണയും കണ്ടു. ഭൂരിപക്ഷം 44,681ലേക്ക് കുതിച്ചു.
ചരിത്ര ഭൂരിപക്ഷവുമായി തൃക്കാക്കര
2011ൽ മണ്ഡലം രൂപീകൃതമായതിനുശേഷം ഉപതിരഞ്ഞെടുപ്പുൾപ്പെടെ നാല് തിരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ച തൃക്കാക്കരയിൽ ഇത്തവണ ചരിത്ര ഭൂരിപക്ഷത്തിലാണ് ഉമ തോമസ് വിജയിച്ചത്. ഭൂരിപക്ഷം 50,211. പി.ടി. തോമസിന്റെ വേർപാടിനുശേഷം നടന്ന ഉപതിരഞ്ഞെടുപ്പിൽ നേടിയ 25,016 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇത്തവണ ഇരട്ടിയിലേറെയായി ഉയർന്നത്. എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. പുഷ്പാദാസിന് ഒരു ഘട്ടത്തിൽപ്പോലും മുന്നിലെത്താനായില്ല.
എറണാകുളത്ത് തുടർച്ച
എറണാകുളം മണ്ഡലത്തിൽ യു.ഡി.എഫ് ക്യാമ്പുപോലും പ്രതീക്ഷിക്കാത്ത വൻ വിജയം. ഭൂരിപക്ഷം 36,163. ഇടതിലെ സാബു ജോർജിന് ആകെ നേടാനായത് 25,133 വോട്ടുകൾ മാത്രം. വിനോദിന്റേത് മുൻവർഷം ലഭിച്ച സ്വന്തം ഭൂരിപക്ഷത്തെ നിഷ്പ്രഭമാക്കുന്ന പ്രകടനം. ഇടതുപക്ഷം കഴിഞ്ഞ രണ്ടുതവണയായി ആന്റണി ജോണിലൂടെ കൈവശം വയ്ക്കുന്ന കോതമംഗലം ഇത്തവണ വലത്തേക്ക് ചാഞ്ഞു. കേരള കോൺഗ്രസുകാരനായ ഷിബു തെക്കുംപുറം നേടിയ ഭൂരിപക്ഷം 16,859.
തറപറ്റിച്ച് കുന്നത്തുനാട്
താൻ മണ്ഡലത്തിൽ 6,000ലേറെ വോട്ടിന് തോൽക്കുമെന്നാണ് എൽ.ഡി.എഫ് കണക്കെന്ന് മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി പി.വി. ശ്രീനിജിൻ പറഞ്ഞിരുന്നു. എതിർ സ്ഥാനാർത്ഥി വി.പി. സജീന്ദ്രന്റെ ഭൂരിപക്ഷം 21,283.
അട്ടിമറിച്ച് വൈപ്പിനും കൊച്ചിയും
വൈപ്പിനിലും കൊച്ചിയിലും വിജയം ഉറപ്പെന്നായിരുന്നു എൽ.ഡി.എഫ് കണക്കുകൂട്ടൽ. എന്നാൽ രണ്ടുവട്ടം വിജയിച്ച കെ.ജെ. മാക്‌സിയെ 8188 വോട്ടുകൾക്ക് ഡി.സി.സി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസും യുവ വനിതാനേതാവായ എം.ബി. ഷൈനിയെ 15,648 വോട്ടുകൾക്ക് ടോണി ചമ്മണിയും തറപറ്റിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |