
ന്യൂഡൽഹി/ തിരുവനന്തപുരം: ഇന്ന് ഡൽഹിയിലെ അവസാനവട്ട ചർച്ചകളിൽ കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ നിർണായകമാവുക രാഹുൽഗാന്ധിയുടെ നിലപാട്.
സമവായമുണ്ടായാൽ ഇന്നുതന്നെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടായേക്കും. തിങ്കളാഴ്ച സത്യപ്രതിജ്ഞ നടത്താനും ആലോചനയുണ്ട്. രാഹുലുമായുള്ള അടുപ്പവും എം.എൽ.എമാരുടെ പിന്തുണയും കെ.സി.വേണുഗോപാലിന് പ്രതീക്ഷ നൽകുന്നുണ്ടെങ്കിലും കേരളത്തിലെ ജനവികാരം വിലങ്ങുതടിയാണ്.
ഇന്നലെ രാവിലെ ഡൽഹി രാജാജി മാർഗിലെ ഖാർഗെയുടെ വസതിയിലെത്തി നിരീക്ഷകരായ മുകുൾ വാസ്‌നിക്കും അജയ് മാക്കനും റിപ്പോർട്ട് കൈമാറി. ദീപാദാസ് മുൻഷിയും എത്തിയിരുന്നു. കെ.സി.വേണുഗോപാൽ ചർച്ചകളിൽ നിന്ന് വിട്ടുനിന്നു. സാമാജികരുടെ അഭിപ്രായത്തിന് പുറമെ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിയും ഘടകകക്ഷികളുടെ അഭിപ്രായങ്ങളും നിരീക്ഷകരുടെ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭൂരിപക്ഷം എം.എൽ.എമാരും കെ.സിക്ക് പിന്തുണ അറിയിച്ചെന്നാണ് വിവരം. ഘടകകക്ഷികൾ സതീശനു വേദി വാദിച്ചതും നിരീക്ഷകർ നേതൃത്വത്തെ ബോദ്ധ്യപ്പെടുത്തി.
വി.ഡി.സതീശനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം ഇടുക്കിയിൽ പ്രകടനം നടത്തിയതിന്റെ പേരിൽ നാലുപേർക്കെതിരെ ഡി.സി.സി നടപടിയെടുത്തിട്ടും ഇന്നലെ തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രകടനം നടന്നു. ഇതിൽ എ.ഐ.സി.സി നേതൃത്വത്തിന് അതൃപ്തിയുണ്ട്. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുമെന്ന നിലപാട് രമേശ് ചെന്നിത്തല നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുണ്ട്.
നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്ന ഘട്ടത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തു നിന്നുണ്ടാവരുതെന്ന് ഇന്നലെ വി.ഡി.സതീശൻ ഫേസ് ബുക്കിൽ പോസ്റ്റിട്ടതും ശ്രദ്ധേയമായി.
അതേസമയം, നിരീക്ഷകർ തയ്യാറാക്കിയ റിപ്പോർട്ടിൽ പിന്തുണയ്ക്കുന്ന എം.എൽ.എമാരുടെ പേരുകൾ പരാമർശിക്കുന്ന കടലാസ് ക്യാമറയിൽ പതിഞ്ഞ് പുറത്തായത് നാണക്കേടായി.
ഇന്നു രാവിലെ 10ന് ചർച്ച
കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ ഇന്നുരാവിലെ പത്തിനാണ് ചർച്ച. വി.ഡി.സതീശനും സണ്ണി ജോസഫും രമേശ് ചെന്നിത്തലയും ഇന്നലെ അർദ്ധരാത്രിയോടെ ഡൽഹിയിലെത്തി.
ചർച്ചയിൽ കെ.സി.വേണുഗോപാൽ, ദീപാദാസ് മുൻഷി, മുകുൾ വാസ്‌നിക്, അജയ് മാക്കൻ എന്നിവരും പങ്കെടുക്കും. ഒറ്റയ്ക്കും കൂട്ടായും ചർച്ചയുണ്ടാകും. അവസാനഘട്ടത്തിൽ രാഹുലും പങ്കെടുത്തേക്കും. എ.കെ.ആന്റണി ഉൾപ്പെടെ ചില മുതിർന്ന നേതാക്കളുമായി ഖാർഗെ ആശയവിനിമയം നടത്തിയിട്ടുണ്ട്.
വഴികൾ
1.മുന്നോട്ടുവച്ച കാൽ പിന്നോട്ടില്ലെന്ന് വേണുഗോപാൽ ഉറച്ചുനിന്നാൽ അദ്ദേഹത്തിന് വഴങ്ങും. പിന്മാറിയാൽ മറ്റു രണ്ടുപേർക്കും പരിഗണന. ആരു വേണമെന്നതിൽ കെ.സിയുടെ അഭിപ്രായം നിർണായകമാവും.
2.വേണുഗോപാൽ വിട്ടുനിൽക്കുകയും ഘടകകക്ഷികളുടെ അഭിപ്രായവും പൊതുവികാരവും പരിഗണിച്ചാൽ വി.ഡി.സതീശന് അവസരം. ചെന്നിത്തലയ്ക്ക് പ്രധാന വകുപ്പ് നൽകും.
3.സീനിയർ നേതാവെന്ന പരിഗണനയും അനുഭവസമ്പത്തുമടക്കം മാനിച്ചാൽ ചെന്നിത്തലയാവും മുഖ്യമന്ത്രി. ഉപമുഖ്യമന്ത്രി പദവും മറ്റൊരു പ്രധാന വകുപ്പും സതീശനിലേക്ക് എത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |